കൊച്ചി∙ ഡബ്ല്യുസിസി ഭാരവാഹികളായ പാര്‍വതി - രേവതി - പദ്മപ്രിയമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തല്‍ക്കാലം അമ്മ മറുപടി നല്‍കില്ല. കേസ് കഴിയുംവരെ ദിലീപിന്റെ കാര്യത്തിലും നടപടികളുണ്ടാവില്ലെന്നാണ് സൂചന. മാത്രമല്ല ദിലീപ് സംഘടനയില്‍ നിന്നും രാജി വച്ചതായി കത്ത് നല്‍കിയിട്ടുമുണ്ട്. ഡബ്ല്യുസിസിയുടെ ആരോപണങ്ങളിൽ മൗനം തുടനാണ് താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തീരുമാനം .
വനിതാകൂട്ടായ്മയെ അവഗണിക്കാനാണ് അമ്മ നിര്‍വാഹകസമിതി അംഗങ്ങള്‍ക്കിടയിലെ അനൗപചാരിക ധാരണ. അതേസമയം 'നടി'മാരുടെ ആരോപണങ്ങള്‍ക്ക് ഒറ്റയ്ക്ക് മറുപടി പറയേണ്ടവര്‍ക്ക് പറയാം. അത് പ്രകാരമാണ് നടന്‍ ബാബുരാജ് നടിമാര്‍ക്ക് മറുപടിയുമായി രംഗത്ത് വന്നത്.
ഇതിനിടെ, മോഹന്‍ലാലിനെ പരസ്യമായി വിമര്‍ശിച്ച ഡബ്ള്യുസിസിക്കെതിരെ ഓണ്‍ലൈന്‍ പ്രതിക്ഷേധം തുടരുകയാണ്. സംഘടനയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജില്‍ കടുത്ത അസഭ്യവര്‍ഷമാണു വരുന്നത്. സമൂഹമാധ്യമങ്ങളിലും വിമര്‍ശനം ശക്തമാണ് . പലതും സഭ്യതയുടെ അതിരുകള്‍ ലംഘിച്ചുകൊണ്ടുള്ളതുമാണ്.
‘അമ്മ’യ്ക്കെതിരെ രൂക്ഷമായി തുറന്നടിക്കലായിരുന്നു ശനിയാഴ്ച ഡബ്ല്യുസിസി വാർത്താസമ്മേളനത്തിൽ നടത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംരക്ഷിക്കുകയും ഇരയായ അംഗത്തിന്റെ പരാതിക്കു നേരെ കണ്ണടക്കുകയും ചെയ്യുന്ന അമ്മ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തെറ്റായ ദിശയിലേക്കാണ് അവർ സംഘടനയെ നയിക്കുന്നതെന്നും കൂട്ടായ്മ വ്യക്തമാക്കി.
മോഹന്‍ലാല്‍ ഡബ്ല്യുസിസി അംഗങ്ങളെ നടിമാര്‍ എന്ന് വിശേഷിപ്പിച്ചതിനെയും വനിതാ സംഘടന വിമര്‍ശിച്ചിരുന്നു. അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ ഇനി മുതല്‍ നടിമാരെ 'മാഡം' എന്ന് വിളിക്കുന്നതിനെപ്പറ്റി ആലോചിക്കാം എന്നാണ് പ്രമുഖ നടന്‍ ഇതിനോട് പ്രതികരിച്ചത്.