ജിദ്ദ: അവധി കഴിഞ്ഞു ജോലിക്കായി സൗദി അറേബ്യയിലെ വിവിധയിടങ്ങളിലേക്ക് മടങ്ങിപ്പോകാനായി ബഹ്റൈനിലെത്തി കടുങ്ങിയിരിക്കുന്ന ആയിരക്കണക്കിന് പ്രവാസികളുടെ യാത്ര സംബന്ധിച്ച് സൗദി അധികൃതരുമായി ബന്ധപ്പെട്ട് കഴിയാവുന്ന സഹായം ചെയ്യാൻ സർക്കാരും ഇന്ത്യൻ എംബസിയും ഇടപെടണമെന്ന് ഫോറം സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം മൂലം സൗദി യിലേക്ക് നേരിട്ടുള്ള യാത്ര വിലക്കുള്ളതിനാൽ തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ പ്രവാസികൾ മറ്റു രാജ്യങ്ങളിലൂടെയാണ് യാത്രാസൗകര്യം പ്രയോജനപ്പെടുത്തിയിരുന്നത്.
എന്നാൽ ഇന്ത്യയിൽ നിന്നും യാത്ര പുറപ്പെട്ട് യാത്രാവിലക്കില്ലാത്ത ബഹ്‌റൈൻ പോലുള്ള രാജ്യങ്ങളിൽ എത്തുകയും കോവിഡ് മാനദണ്ഡപ്രകാരം അവിടങ്ങളിൽ കഴിഞ്ഞു വരുന്നതിനിടക്കാണ് പുതുതായി യാത്രാവിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പുകൾ ഉണ്ടാകുന്നത്.
കോവിഡ് പരിശോധനകൾക്കും യാത്രക്കുമായി വൻ തുകകൾ കടമായും മറ്റും സംഘടിപ്പിച്ചു കൊണ്ട് മടക്കയാത്ര ചെയ്യുന്ന സാധാരണക്കാരായ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ബഹ്‌റൈനിലും മറ്റും പുതിയ നിബന്ധനകൾ കാരണം കുടുങ്ങിയിരിക്കുന്നത്.
സൗദി അധികൃതരുമായി നയതന്ത്ര തലത്തിൽ ബന്ധപ്പെട്ടു ബഹറൈനിൽ കുടുങ്ങിയിട്ടുള്ള പ്രവാസികളുടെ കാര്യത്തിൽ അനുകൂല നടപടിക്കായി കേന്ദ്ര സർക്കാരും ഇന്ത്യൻ എംബസിയും ഇടപെടണമെന്ന് സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.