കുവൈത്ത്: കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെ നിരന്തരം അക്രമങ്ങളുണ്ടാവുകയും
നിരവധി പേര്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത സമകാലിക സാഹചര്യത്തില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്യാമ്പൈന്‍ സമാപിച്ചു. വനിതാ ക്ഷേമ വകുപ്പിന് കീഴില്‍ സ്ത്രീസുരക്ഷ ഉണരാം കരുത്തോടെ എന്ന തലക്കെട്ടില്‍ ജൂലൈ 21 മുതല്‍ 31 വരെയാണ് സംഘടിപ്പിച്ചത്.
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ നമ്മുടെ കുടുംബത്തിനും ചുറ്റുപാടിനും സമൂഹത്തിനും വലിയ ദൗത്യം നിര്‍വഹിക്കാനുണ്ടെന്നും നിലവിലുള്ള സ്ത്രീ സുരക്ഷാ നിയമങ്ങളെ കുറിച്ചു വനിതകള്‍ ബോധവതികളാവേണ്ടതുണ്ടെന്നും സമാപന സമ്മേളനത്തില്‍ സംസാരിച്ച സാമൂഹിക പ്രവര്‍ത്തക ഡോ. ഷമീന അഭിപ്രായപ്പെട്ടു.
കുടുംബത്തിൽനിന്ന് സംരക്ഷണവും പ്രശ്നപരിഹാരത്തിനുള്ള ആദ്യ ശ്രമവും ഉണ്ടായാൽ മാത്രമേ അതിനോട് തുടർച്ചയായി നിയമനടപടികളുമായി മുന്നോട്ടു പോകാൻ സ്ത്രീകള്‍ക്ക് സാധിക്കുകയുള്ളു. സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങൾ തുറന്നുപറയാനുള്ള സാഹചര്യം കൂടി സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. നിയമങ്ങൾ ഇല്ലാത്തതല്ല പ്രശ്നം അത് കൃത്യമായി നടപ്പിലാക്കാൻ ആര്‍ജ്ജവമില്ലാത്തതാണ് പ്രശ്നമെന്നും ഡോ.ഷമീന അഭിപ്രായപ്പെട്ടു.
ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന ഫെമിനിസ്റ്റുകളുടെ പ്ലാറ്റ്ഫോം തികച്ചും വ്യാജമാണെന്നും. അതിൽ ഒരു സത്യസന്ധതയും ഇല്ല എന്നൂം സ്ത്രീകൾ പരാതികൾ ഉന്നയിക്കുമ്പോൾ അതിലെല്ലാം അതിഭീകരമായി രാഷ്ട്രീയം കടന്നുവരുന്ന ഒരു സാഹചര്യമാണ് കേരളത്തിൽ നിലവില്‍ ഉള്ളതെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച എഴുത്തുകാരന്‍ ധർമ്മരാജ് മടപ്പള്ളി അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ അനുഭവിക്കുന്ന വിവിധ വിഷയങ്ങളിൽ പ്രതികരിക്കാന്‍ സ്ത്രീകൾ മുന്നോട്ടുവരാൻ വിമുഖത കാണിക്കരുതെന്നും, ഏതു പ്രതിസന്ധികളെ തരണം ചെയ്തു നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച് മുന്നോട്ടു പോകാന്‍ ആര്‍ജ്ജവം ഉണ്ടാകണമെന്നും സിഎഎ വിരുദ്ധ സമര നായികയും ഫ്രട്ടേണിറ്റി മൂവ്മെന്റ് അഖിലേന്ത്യ സെക്രട്ടറിയുമായ ആയിഷ റെന്ന പറഞ്ഞു.
വെൽഫെയർ കേരള കുവൈത്ത് പ്രസിഡണ്ട് അൻവർ സഈദ്, വൈസ് പ്രസിഡന്റ് റസീന മൊഹിയുദ്ധീൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചൂ. വനിതാ വകുപ്പ് കൺവീനർ സിമി അക്ബർ മോഡറേറ്റര്‍ ആയിരുന്നു
ക്യാമ്പയിനോടനുബന്ധിച്ച് 'സ്ത്രീസുരക്ഷ : നിയമവും നിലപാടും' എന്ന വിഷയത്തില്‍ ക്ലബ് ഹൌസ് ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു. വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇര്‍ഷാദ്, സെക്രെട്ടറിമാരായ മിനി വേണുഗോപാല്‍, അസൂറ ടീച്ചര്‍, സാമൂഹിക പ്രവര്‍ത്തക ആഭ മുരളീധരന്‍, മെഹബൂബ അനീസ് എന്നിവര്‍ സംബന്ധിച്ചു.
വെല്‍ഫെയര്‍ കേരള കുവൈത്ത് ഫേസ്ബുക്ക് പേജിലൂടെ സംപ്രേക്ഷണം ചെയ്ത സമാപന സമ്മേളനത്തിനു അംജദ് കോക്കൂര്‍ സാങ്കേതിക സംവിധാനം നിര്‍വ്വഹിച്ചു.