തിരുവനന്തപുരം : 2020 ഒക്ടോബറിൽ നടക്കാൻ പോകുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിച്ച് കരട് വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കാനുള്ള സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീതമാനം ദൂരൂഹമാണെന്നും ഇത് വഴി ലക്ഷക്കണക്കിന് വോട്ടർമാർക്ക് ജനാധിപത്യാവകാശം നിഷേധിക്കപ്പെടുമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ തീരുമാനം പിൻവലിക്കണം.
2020 ഫെബ്രുവരി 7 ന് പ്രസിദ്ധികരിക്കാൻ പോകുന്ന കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക അവലംബമാക്കി കരട് വോട്ടർ പട്ടിക തയ്യാറാക്കണം. എല്ലാ പരിശോധനകളും പൂർത്തിയാക്കിയ വോട്ടർ പട്ടിക ലഭ്യമായിരിക്കെ 5 വർഷം പിറകിലുള്ള വോട്ടർ പട്ടികയെ അടിസ്ഥാനമാക്കുന്നതിന്റെ യുക്തി ആർക്കും മനസ്സിലാകുന്നില്ല. ഇതിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന സമീപനം കാണുമ്പോൾ തെരഞ്ഞെടുപ്പിനെ ദുർബലപ്പെടുത്താനുള്ള ശ്രമം ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടി വരും.
2015 ൽ തദ്ദേശ തെരെഞ്ഞെടുപ്പിന് കരട് വോട്ടർ പട്ടിക തയ്യാറാക്കാനുപയോഗിച്ചത് 2014 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിനായി കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ പട്ടികയായിരുന്നു. പഞ്ചായത്ത് രാജ് നിയമം വന്നതിന് ശേഷം നടന്ന എല്ലാ തെരെഞ്ഞെടുപ്പുകളിലും സമാന രീതി ആണ് സ്വീകരിച്ചത്. 2016 ലും 2019 ലും നടന്ന പൊതു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർ വിണ്ടും വോട്ട് ചേർക്കണം എന്ന വാശി സാങ്കേതിക വിദ്യ കൂടുതൽ മെച്ചപ്പെട്ട ഈ കാലത്ത് അശാസ്ത്രിയമാണ്.
2015 ന് ശേഷം അഞ്ച് തവണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പുതുക്കിയിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ടവരെ വീണ്ടും ചേർക്കാൻ വേണ്ടി ചിലവഴിക്കുന്ന മനുഷ്യാധ്വാനവും സമയവും പണവും സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാക്കും. വാർഡ് വിഭജന പ്രക്രിയ പൂർത്തിയായി വിജ്ഞാപനം വരാത്തതിനാൽ കരട് വോട്ടർ പട്ടികക്ക് ഇനിയും കാത്തിരിക്കേണ്ടിവരും.
ഈ സാഹചര്യം കൂടി പരിഗണിച്ച് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കുന്ന 2020 ലെ വോട്ടർ പട്ടിക മാനദണ്ഡമാക്കി കരട് വോട്ടർ പട്ടിക തയ്യാറാക്കാൻ സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നും . ഇതിന് ആവശ്യമായ തീരുമാനം സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.