Advertisment

അതിവേഗ റെയിൽ: ഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കണം:വെൽഫെയർ പാർട്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തിരുവനന്തപുരം - കാസർഗോഡ് അതിവേഗ റെയിലിനു വേണ്ടിയുള്ള ഭൂമി തിരക്കുപിടിച്ച് ഏറ്റെടുക്കാനുള്ള നടപടി നിർത്തിവെക്കാൻ സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

Advertisment

കേന്ദ്രസർക്കാരിന്റെയും റെയിൽവേ ബോർഡിന്റെയും അനുമതിയില്ലാതെ ഭൂമി ഏറ്റെടുക്കേണ്ടതില്ല എന്ന റവന്യൂ മന്ത്രിയുടെ നിർദേശത്തെ അട്ടിമറിച്ചു കൊണ്ടാണ് ഉദ്യോഗസ്ഥർ നടപടികളുമായി മുന്നോട്ടു പോകുന്നത്. മന്ത്രിസഭയുടെ നിർദ്ദേശത്തെ തള്ളിക്കളഞ്ഞു ഉന്നതരുടെ താൽപര്യത്തിനു വേണ്ടി അട്ടിമറി ശ്രമം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.

ഏറെ പരിസ്ഥിതി പ്രത്യാഘാതമുള്ള അതിവേഗ റെയിലിന്റെ അലൈൻമെന്റുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടത്താതെ ഒക്ടോബർ 15 മുതൽ ഭൂമി ഏറ്റെടുക്കാൻ തീരുമാനമെടുത്തത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അധികൃതർ വ്യക്തമാക്കണം. ഗതാഗത വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും ഫയൽ ഒരേസമയം തുറന്നുകൊണ്ട് അതിവേഗതയിൽ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത് ദുരൂഹതയാണ്.

തിരുവനന്തപുരം ജില്ലയിലെ അതിവേഗതയിൽ വേണ്ടിയുള്ള അലൈൻമെന്റിനെ സംബന്ധിച്ച് തന്നെ നിലവിൽ വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. വിവിധ ജനപ്രതിനിധികൾ അടക്കം അലൈൻമെൻറ് വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തുകയും മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.

ഏറെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതും ജനവാസകേന്ദ്രങ്ങളെ വലിയ തോതിൽ ബാധിക്കുന്നതുമായ അതിവേഗ റെയിൽ നിർമ്മാണ പദ്ധതി അശാസ്ത്രീയ രീതിയിൽ മുന്നോട്ട് പോകുന്നത് കേരളത്തിന്റെ ആവാസ വ്യവസ്ഥയെ തകിടം മറിക്കും.

എന്നാൽ കൺസൾട്ടൻസികളുടെയും സ്വകാര്യ ഭൂമാഫിയകളുടെയും താൽപര്യത്തിന് കൂട്ടുനിന്നു കൊണ്ട് ഉദ്യോഗസ്ഥവൃത്തം ജനവിരുദ്ധമായ നടപടികളിലേക്ക് കടക്കാനാണ് ശ്രമിക്കുന്നത്. ഏറെ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അതിവേഗ റെയിൽ അലൈൻമെന്റിനെ സംബന്ധിച്ചും ഭൂമി ഏറ്റെടുക്കുന്നതിനെ കുറിച്ചും വിശദമായ പഠനത്തിനും ചർച്ചയ്ക്കും ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കാൻ പാടുള്ളൂയെന്ന് അദ്ദേഹം പറഞ്ഞു.

welfareparty
Advertisment