പത്തനംതിട്ട: കിണറ്റിൽ വീണ കുഞ്ഞിന് രക്ഷകയായി ചായക്കട നടത്തുന്ന വനിത. ഇടത്തിട്ട ഐക്കരേത്ത് മുരുപ്പിൽ അജയൻ, ശുഭ ദമ്പതികളുടെ മകൻ ആരുഷ് (2) ആണ് കളിക്കുന്നതിനിടെ ശനിയാഴ്ച വീട്ടുമുറ്റത്തെ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണത്. വലിയ ശബ്ദം കേട്ട് മാതാപിതാക്കൾ ചെന്നു നോക്കിയപ്പോഴാണ് കുഞ്ഞ് കിണറ്റിൽ വീണ വിവരം അറിഞ്ഞത്.
ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയെങ്കിലും കിണറ്റിൽ ഇറങ്ങാൻ ആരും തയാറായില്ല. ബഹളം കേട്ട് റോഡിലൂടെ പോയ ഐക്കരേത്ത് മുരുപ്പ് മലയുടെ ചരുവിൽ പി.ശശി കിണറ്റിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും ഏതാനും തൊടി ഇറങ്ങിയെങ്കിലും ശരീരത്തിന് തളർച്ച അനുഭവപ്പെട്ട് ഒന്നും ചെയ്യാൻ കഴിയാതെ വന്നു. തുടർന്നാണ് സംഭവം നടന്ന സ്ഥലത്തു നിന്ന് 100 മീറ്റർ അകലെ ചായക്കട നടത്തുന്ന സിന്ധു ഓടിയെത്തിയത്.
സമയം കളയാതെ 20 തൊടികൾ ഉള്ള കിണറ്റിലേക്ക് കയറിൽ തൂങ്ങിയിറങ്ങി.തുടർന്ന് കിണറിന്റെ അടിഭാഗത്ത് ഉണ്ടായിരുന്ന കല്ലിൽ കയറി നിന്ന് കുഞ്ഞിനെ രക്ഷിച്ച് ശശിയുടെ കയ്യിൽ കൊടുത്തു. തുടർന്ന് ഒരോ തൊടിയും ഇരുവരും ചേർന്ന് കയറി കുഞ്ഞിനെ പുറത്ത് എത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയശേഷം സിന്ധു തന്നെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയി.
ഓട്ടോയിൽ വച്ചു തന്നെ കുട്ടിയെ മലർത്തിയും കമഴ്ത്തിയും കിടത്തി വയറ്റിലെ വെള്ളം മുഴുവൻ കളഞ്ഞു. അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നടത്തി തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി. കുട്ടി സുഖം പ്രാപിച്ചു വരുന്നു. സിന്ധു 25 വർഷമായി ഐക്കരേത്ത് ഭാഗത്ത് ചായക്കട നടത്തി വരികയാണ്. കുടുംബശ്രീ, കാർഷിക കർമ സമിതി എന്നിവയിലെ സജീവ പ്രവർത്തകയാണ് സിന്ധു.