തിരുവനന്തപുരം: വെസ്റ്റ് നൈല്‍ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദേശം. വെസ്റ്റ് നൈല്‍ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ആറ് വയസുകാരന്‍ മരണമടഞ്ഞതിനെ തുടര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കിയത്.
ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറത്ത് വെസ്റ്റ് നൈല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചിരുന്നു.
വെസ്റ്റ് നൈലിന്റെ ലക്ഷണങ്ങളുമായി ആരെങ്കിലുമെത്തിയാല്‍ പ്രത്യേകം നിരീക്ഷിക്കാനും അതിനായി പ്രത്യേക ചികിത്സാ സൗകര്യം ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
കൊതുക് വഴിയാണ് വെസ്റ്റ് നൈല്‍ പകരുന്നത്. അതിനാല്‍ തന്നെ കൊതുകിന്റെ ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതിനാല്‍ പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതുമാണ്.