തൊടുപുഴ: കോവിഡ് ദുരിതകാലത്തു കലയന്താനിയിൽ നിന്നും ഒരു നല്ല വാർത്ത. ബുദ്ധിമുട്ടിൽ കഴിയുന്ന ഒരു കുടുംബത്തിന് മനോഹരമായ ഒരു വീട് നിർമ്മിച്ച് നൽകുകയായിരുന്നു കലയന്താനി സെന്റ് മേരിസ് ഇടവക. പള്ളിവികാരി ഫാ. ജേക്കബ് തലപ്പിള്ളിയുടെ മനസ്സിൽ ഉദിച്ച ആശയമാണ് ഇടവക ജനം സഹകരിച്ചു പ്രവൃത്തികമാക്കിയത്.
കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടുകൾക്കു അപ്പുറം പള്ളിയിലെ സിമിത്തേരി ജോലികൾ ചെയ്തുകൊണ്ടിരുന്ന പരേതനായ മാണിയപ്പാപ്പന്റെ മരണശേഷം പിതാവിന്റെ ജോലി ഏക മകൻ ജോണി ഏറ്റെടുക്കുകയായിരുന്നു.
നാലു പതിറ്റാണ്ടത്തെ ജോണിയുടെ നിസ്വാർത്ഥയുടെ അംഗീകാരമായി ഇടവക മനോഹരമായ വീട് നിർമിച്ചു കൊടുക്കുകയായിരുന്നു. സമൂഹത്തിൽ പലപ്പോഴും ഒറ്റപ്പെടലിന്റെ നൊമ്പരം അനുഭവിച്ചിരുന്ന ജോണി ആളുകൾ ദൂരെനിന്ന് മാത്രം കാണാറുള്ള അതിനപ്പുറം അവമതിപ്പോടെ കണ്ടിരുന്ന സിമിത്തേരി ജോലി ആരോടും പരിഭവം ഇല്ലാതെ ചെയ്തു പോന്നു.
അപ്പോഴും ജോണിയുടെ പ്രാരാബ്ധങ്ങൾ കാണാമറയത് ആയിരുന്നു. കാലപ്പഴക്കം കൊണ്ട് നിലം പൊത്താറായ കൂര. മഴ വന്നാൽ ചോർന്നൊലിക്കുന്ന വീട്ടിൽ ചെളിയും... രണ്ടു പെണ്കുട്ടികളുമായി കഴിയുകയായിരുന്നു.
ഇടവക സന്ദർശനവേളയിൽ വികാരി അച്ഛന്റെ ശ്രദ്ധയിൽ ജോണിയുടെ കഷ്ടതകൾ കാണാനിടയായി. വളരെ നിശബ്ദമായി ഇടവകയുടെ പരിചരണം നടത്തുന്ന ജോണി അച്ഛന്റെ മനസിലെ ക്യാൻവാസിൽ ഇടംപിടിച്ചു.
ഉടൻ ഇടവക, ജോസ് നെറ്റിയങ്കൽ എന്നിവരോട് ജോണിക്കു ഒരു വീട് എന്ന ആശയം പങ്കുവച്ചു. പാരീഷ് കൗൺസിൽ വിളിച്ച് ഉടൻ വീട് നിർമ്മിച്ച് നൽകുക എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.
ഇടവകയിലെ എല്ലാ കുടുംബങ്ങളുടെയുംസഹകരണത്തോടെ 77 ദിവസംകൊണ്ട് വീട് പൂർത്തിയായപ്പോൾ തലാപ്പിള്ളി അച്ഛന് എല്ലാ വിധ പിന്തുണയുമായി. അസി. വികാരി ഫാ. ജോസഫ് കുന്നുംപുറത്ത്, ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ഫാ. ആന്റണി പുലിമല, സ്കൂൾ ജീവനക്കാർ, കോൺവെന്‍റിലെ സിസ്റ്റേഴ്സും ഇടവകയിലെ അംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
ഇത് കൂടാതെ മറ്റൊരു സംഭവവും ജോണിയുടെ ജീവിതത്തിൽ ഉണ്ടായി. ഒറ്റപ്പെട്ട ജീവിത തിരക്കിനിടയിൽ ആകസ്മികമായി കടന്നുവന്ന ഭാര്യാ ബീനയെ. പ്രാരാബ്ധങ്ങൾക്കിടയിൽ സഭയുടെ ചട്ടങ്ങൾ അനുസരിച്ച് താലി ചാർത്തിയിരുന്നില്ല. ആ കർമവും തലാപ്പിള്ളി അച്ഛന്റെ കാർമ്മികത്വത്തിൽ സെന്റ്‌മേരീസ് പള്ളിയിൽ നടന്നു.
മക്കളുടെ സാന്നിധ്യത്തിൽ ഒരു വിവാഹം. പള്ളിയുടെ പാരീഷ്ഹാൾ, ഷോപ്പിങ് കെട്ടിടങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ, +2 കൂടാതെ 12 ഏക്കർ സ്ഥലം ഇതെല്ലാം പ്രതിഫലം പറ്റാതെ എപ്പോഴും ജോണിയുടെ ശ്രദ്ധയിലായിരുന്നു.
പള്ളി വികാരി ഫാ. ജേക്കബ് തലാപ്പിള്ളിൽ വീടിന്റെ താക്കോൽ ജോണിക്കു കൈമാറി. വികാരിയച്ചന്റെ നല്ലമനസും ഇടവക ജനത്തിന്റെ സഹകരണവും ജോണിക്കും കുടുംബത്തിനും നല്ലൊരു വീട് സമ്മാനിച്ചതിന്റെ സന്തോഷത്തിലാണ് എല്ലാവരും.