ഇസ്‍ലാമാബാദ് : മാന്യൻമാരുടെ കളിയായ ക്രിക്കറ്റിൽ പിറവിയെടുത്ത ഏറ്റവും മാന്യതയുള്ള കളിക്കാരിൽ ഒരാളാണ് ഇന്ത്യയുടെ രാഹുൽ ദ്രാവിഡ്. കളത്തിലായാലും കളത്തിനു പുറത്തായാലും വഴിവിട്ട യാതൊരു നടപടിക്കും മുതിരാത്ത, കൂട്ടുനിൽക്കാത്ത താരം. ഇതേ ദ്രാവിഡിനെ വർഷങ്ങൾക്കു മുൻപൊരു ഏകദിന മത്സരത്തിൽ വ്യാജമായി അപ്പീൽ ചെയ്ത് പുറത്താക്കിയ സംഭവം വിവരിക്കുകയാണ് മുൻ പാക്കിസ്ഥാൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന റാഷിദ് ലത്തീഫ്.
1996ൽ ഷാർജയിൽ നടന്ന ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിനിടെയാണ് മുഷ്താഖ് അഹമ്മദിന്റെ പന്തിൽ ദ്രാവിഡിനെതിരെ കീപ്പർ ക്യാച്ചിന് പാക്ക് താരങ്ങൾ അപ്പീൽ ചെയ്തത്.
സംഭവം ഔട്ടല്ലെന്ന് പാക്ക് താരങ്ങൾക്ക് അറിയാമായിരുന്നെങ്കിലും അംപയർ അത് ഔട്ടനുവദിച്ചതായി റാഷിദ് ലത്തീഫ് വെളിപ്പെടുത്തി.
ശരിക്കും താൻ ഔട്ടായിരുന്നില്ലെന്ന് പൂർണ ബോധ്യമുണ്ടായിരുന്ന ദ്രാവിഡ് മത്സരശേഷം ഇക്കാര്യത്തിൽ വ്യക്തത തേടി തന്റെ അടുത്തെത്തിയെന്നും ലത്തീഫ് വ്യക്തമാക്കി. സത്യത്തിൽ താൻ ഔട്ടായിരുന്നോ എന്നായിരുന്നു ദ്രാവിഡിന്റെ ചോദ്യം. അല്ല എന്ന് അപ്പോൾത്തന്നെ മറുപടി നൽകിയതായും ലത്തീഫ് വെളിപ്പെടുത്തി.
‘ഇന്ത്യയ്ക്കെതിരെ ഷാർജയിൽ ഒരു ഏകദിന മത്സരം നടക്കുന്നു. രാഹുൽ ദ്രാവിഡ് നിർഭാഗ്യവശാൽ വിക്കറ്റ് കീപ്പറിന്റെ ക്യാച്ചിൽ പുറത്തായി. ബോൾ ചെയ്ത മുഷ്താഖ് അഹമ്മദ് പന്ത് കീപ്പറായിരുന്ന എന്റെ കൈകളിലെത്തിയതിനു പിന്നാലെ ശക്തമായി അപ്പീൽ ചെയ്തു. മുഷ്താഖിനൊപ്പം പതിവുപോലെ ഞങ്ങളെല്ലാവരും അപ്പീലിൽ പങ്കുചേർന്നു.
അംപയർ ഔട്ട് അനുവദിക്കുകയും ചെയ്തു. മത്സരത്തിനുശേഷം ദ്രാവിഡ് എന്റെ അടുത്തെത്തി ‘ഞാൻ ഔട്ടായിരുന്നോ’ എന്ന് അന്വേഷിച്ചു. ‘അല്ല’ എന്ന് ഞാൻ മറുപടിയും നൽകി. മുഷ്താഖിന് ഇത്തരത്തിൽ വെറുതേ അപ്പീൽ ചെയ്യുന്ന പതിവുണ്ട്’ – ഒരു യുട്യൂബ് ചാനലിലെ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.
ആ മത്സരത്തിൽ പാക്കിസ്ഥാൻ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോഴാണ് ദ്രാവിഡ് നിർഭാഗ്യകരമായ രീതിയിൽ പുറത്തായത്. അദ്ദേഹത്തിന് നേടാനായത് മൂന്നു റൺസ് മാത്രം. സഞ്ജയ് മഞ്ജരേക്കറും നയൻ മോംഗിയയും അർധസെഞ്ചുറി നേടിയെങ്കിലും ഇന്ത്യയ്ക്ക് നേടാനായത് 233 റണ്‍സ് മാത്രം. മത്സരം പാക്കിസ്ഥാൻ 38 റണ്‍സിന് ജയിച്ചു.