തിരുവനന്തപുരം: ജയസാധ്യത തീരെയില്ലെങ്കിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസ ചര്‍ച്ചയിലും യുഡിഎഫില്‍ വിപ്പുകളുടെ പൂരമാണ്.
കേരളാ കോണ്‍ഗ്രസ് എന്ന ഒറ്റ പാര്‍ട്ടിക്കുള്ളില്‍ രണ്ട് വിപ്പാണ് വിതരണം ചെയ്യപ്പെട്ടത്. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ 2 എംഎല്‍എമാരെ ലക്ഷ്യമിട്ട് മൊത്തം 3 വിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
ജോസ്-ജോസഫ് വിഭാഗങ്ങള്‍ പരസ്പരം വിപ്പ് പുറപ്പെടുവിച്ച പിന്നാലെ യുഡിഎഫും കേരളാ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ഇതില്‍ യുഡിഎഫിന് പ്രശ്നക്കാരായുള്ളത് ജോസ് പക്ഷത്തെ രണ്ട് എംഎല്‍എമാരാണ്; റോഷി അഗസ്റ്റിനും എന്‍ ജയരാജും.
ഇവര്‍ക്ക് ആരുടെ വിപ്പാകും ബാധകമെന്നതാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആകാംക്ഷ ജനിപ്പിക്കുന്നത്. അത് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് വ്യക്തമാക്കേണ്ടത്. അതായിരിക്കും അവിശ്വാസ വോട്ടെടുപ്പിലും ബാധകമാകുക.
യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ മാണി പക്ഷത്തിനൊപ്പം ഉറച്ചു നില്‍ക്കുന്നവരാണ് റോഷിയും ജയരാജും. ജോസഫ് പക്ഷത്ത് 3 എംഎല്‍എമാരുണ്ട്; ജോസഫിനു പുറമെ സിഎഫ് തോമസും മോന്‍സ് ജോസഫും.
വിപ്പിനുള്ള അധികാരം തങ്ങള്‍ക്കാണെന്ന് ഇരു വിഭാഗവും അവകാശപ്പെടുന്നുണ്ട്. എന്നാല്‍ സ്പീക്കര്‍ കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് വ്യക്തമാക്കിയ പ്രകാരമാണെങ്കില്‍ കേരളാ കോണ്‍ഗ്രസിന്‍റെ വിപ്പ് അധികാരം റോഷി അഗസ്റ്റിനാണ്.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണം എന്നാവശ്യപ്പെട്ട് നേരത്തെ വിപ്പ് നൽകിയ റോഷി അഗസ്റ്റിൻ ഇപ്പോൾ അവിശ്വാസ പ്രമേയ ചര്‍ച്ചയിലും നിന്നും കേരളാ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിട്ടുനിൽക്കണം എന്നാവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യമുന്നയിച്ച് ജോസഫ് അടക്കമുള്ളവര്‍ക്ക് റോഷി വിപ്പ് നല്‍കി.
അതേസമയം അവിശ്വാസ പ്രമയത്തിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് അനുകൂലമായി നിലപാട് സ്വീകരിക്കണമെന്ന് കാണിച്ച് മോന്‍സ് ജോസഫും വിപ്പ് നല്‍കിയിട്ടുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ സ്പീക്കറുടെ നിലപാട് അന്തിമമാണ്.
അങ്ങനെയെങ്കില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിപ്പ് ലംഘിക്കുന്നവര്‍ അയോഗ്യതാ ഭീഷണി നേരിടും.അതേസമയം യുഡിഎഫിന്‍റെ വിപ്പ് ജോസ് കെ മാണിപക്ഷം ഇപ്പോഴും യുഡിഎഫിന്‍റെ ഭാഗമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രഖ്യാപിത നിലപാടിനോട് യോജിക്കുന്നതാണ്. മുന്നണിയുടെ ഭാഗം എന്ന നിലയിലാണ് ജോസ് പക്ഷത്തെ എംഎല്‍എമാര്‍ക്കും യുഡിഎഫ് വിപ്പ് നല്‍കിയിരിക്കുന്നത്.