കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്കും ഗർഭിണികൾക്കും ഉണ്ടാകാൻ സാധ്യതയുള്ള ഇൻഫ്ളുവൻസ പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന. കോവിഡിനു പുറമേ ഇൻഫ്ളുവൻസയും പടർന്ന് പിടിക്കുന്നത് ആരോഗ്യ സംവിധാനത്തിന് ഇരട്ട പ്രഹരമേൽപ്പിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം ടെക്നിക്കൽ മേധാവി മരിയ വാൻ കെർഖോവ് പറഞ്ഞു.
ഇൻഫ്ളുവൻസ ബാധിക്കാൻ സാധ്യത കൂടുതലുള്ള ജനവിഭാഗങ്ങൾ ഫ്ളൂ ഷോട്ടുകൾ എന്ന പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് നന്നായിരിക്കുമെന്നും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു.
ഇൻഫ്ളുവൻസയ്ക്കും കോവിഡിനും സമാനമായ ചില ലക്ഷണങ്ങളുള്ളതിനാൽ രോഗനിർണയവും ഇക്കാലയളവിൽ വെല്ലുവിളിയാകും. കൃത്യമായ രോഗനിർണയം നടത്താതെ മരുന്നുകൾ കഴിക്കുന്നതും പ്രശ്നങ്ങളുണ്ടാക്കാം. കോവിഡ്19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കോർട്ടികോ സ്റ്റിറോയ്ഡുകൾ ഇൻഫ്ളുവൻസ രോഗികളിൽ വൈറസ് ഇരട്ടിക്കാൻ കാരണമായേക്കാം.
അമേരിക്കയിലും യൂറോപ്പിലും പശ്ചിമ രാജ്യങ്ങളിലുമൊക്കെ മഞ്ഞു കാലത്തിനു മുൻപ് എല്ലാവരും ഒരു പ്രതിരോധ കുത്തിവയ്പ്പ് എടുക്കാറുണ്ട്. ഫ്ളൂ ഷോട്ടുകളെടുക്കുന്നത് കോവിഡിൽ നിന്നു സംരക്ഷിക്കുമോ എന്ന കാര്യത്തിൽ ശാസ്ത്രീയ പഠനങ്ങളൊന്നും നടന്നിട്ടില്ല.
എന്നാൽ ഫ്ളൂ ഷോട്ടുകൾ വ്യാപകമായി എടുത്ത സ്ഥലങ്ങളിൽ കോവിഡ് രോഗതീവ്രത പൊതുവേ കുറവായിരുന്നതായി ബ്രസീൽ ഉൾപ്പെടെ ചിലയിടങ്ങളിൽ നിരീക്ഷിച്ചിട്ടുണ്ട്. ഇൻഫ്ളുവൻസ എ(എച്ച്1എൻ1), എച്ച്3എൻ2,രണ്ട് ഇൻഫ്ളുവൻസ ബി വൈറസുകൾ എന്നിവയ്ക്കെതിരെ സംരക്ഷണം തീർക്കുന്നവയാണ് പല ഫ്ളൂ ഷോട്ടുകളും.