രോഗം പരത്തുന്ന സൂക്ഷ്മജീവികൾ പലതാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ്, പരാദങ്ങൾ തുടങ്ങിയവ ജീവകോശങ്ങളെ ആക്രമിക്കുമ്പോഴാണ് മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലും രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്.
ഇവയെ പുറത്താക്കാൻ ഉപയോഗിക്കുന്ന ആയുധമാണ് ആന്റി ബയോട്ടിക് എന്നറിയപ്പെടുന്ന ആന്റി മൈക്രോബിയൽ മരുന്നുകൾ. കാലക്രമത്തിൽ ഈ മരുന്നുകളെ ചെറുക്കാനുള്ള കഴിവ് രോഗാണുക്കൾ ആർജിക്കുന്ന അവസ്ഥയാണ് ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് (എഎംആർ).
സ്ഥിതി സങ്കീർണമായി വരുന്നു എന്ന സൂചനയാണു ലോകാരോഗ്യ സംഘടന നൽകുന്നത്. ഇതിന്റെ ഗൗരവത്തെപ്പറ്റി ലോകത്തെ ബോധ്യപ്പെടുത്താൻ ഈ മാസം 24 വരെ ആന്റി മൈക്രോബിയൽ വാരമായി ഡബ്ല്യുഎച്ച്ഒ ആചരിച്ചു.
ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് വാരത്തിനു തിരശ്ശീല വീണു. ആന്റി ബയോട്ടിക്ക് കഴിച്ചാൽ പോലും നശിക്കാത്ത പുതിയ തരം രോഗാണുക്കൾ ഏറെ നാളായി നമുക്കിടയിൽ നിശ്ശബ്ദം തലതാഴ്ത്തി കിടപ്പുണ്ട്. അജയ്യ (സൂപ്പർബഗ്) രോഗാണുക്കൾ ലോകമെങ്ങും വ്യാപിച്ചിട്ടുണ്ട്. കൊറോണ പോലെ ഒരു മഹാമാരിക്കിടയിൽ ഇങ്ങനെയൊരു ഓർമപ്പെടുത്തലിന് പ്രസക്തി ഏറെ.
ആന്റി ബയോട്ടിക്കിനു പോലും പിടിച്ചുനിർത്താനാവാത്ത രോഗങ്ങൾ മൂലം പ്രതിവർഷം ലോകത്ത് 7 ലക്ഷം പേർ മരണമടയുന്നതായാണു കണക്ക്. മരുന്നിനെതിരെ പ്രതിരോധം ആർജിച്ച രോഗാണുക്കളുടെ സാന്നിധ്യത്തിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്.
നടപടി സ്വീകരിച്ചില്ലെങ്കിൽ 2050 ആകുമ്പോഴേക്കും ഇത്തരം മരണങ്ങളുടെ എണ്ണം ഒരുകോടിയോളമാകാൻ സാധ്യതയുണ്ടെന്നു കണക്കാക്കുന്നു;ഒരു ദിവസം 27,400 മരണം. മരണങ്ങളിൽ 90 ശതമാനവും ഏഷ്യൻ–ആഫ്രിക്കൻ രാജ്യങ്ങളിലായിരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.