ആഗ്ര: അർധസഹോദരനുമായുള്ള രഹസ്യബന്ധത്തിന് തടസം നിന്ന ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു. ഉത്തർപ്രദേശിലെ ബർഹാൻ ഖാണ്ഡ സ്വദേശി വിക്രം താക്കൂർ(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിക്രമിന്റെ ഭാര്യ രവീണയെ പോലീസ് അറസ്റ്റ് ചെയ്തു.
രവീണയുടെ അർധസഹോദരനും അയൽവാസിയുമായ പ്രതാപിനും കൊലപാതകത്തിൽ പങ്കുണ്ടെന്നും ഇയാൾ ഒളിവിൽ പോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
നോയിഡയിലെ ഒരു സ്വകാര്യ ഫാക്ടറിയിൽ ജോലി ചെയ്യുന്ന വിക്രം ഭാര്യയ്ക്കും ഒന്നര വയസ്സുള്ള മകനുമൊപ്പം ഒരാഴ്ച മുമ്പാണ് ഗ്രാമത്തിലെത്തിയത്. ഇവരുടെ ഗ്രാമത്തിലെ വീടിന് തൊട്ടടുത്താായിരുന്നു രവീണയുടെ അർധസഹോദരനും കാമുകനുമായ പ്രതാപും താമസിച്ചിരുന്നത്. നേരത്തെ പ്രതാപുമായി അടുപ്പമുണ്ടായിരുന്ന യുവതി വിവാഹശേഷവും രഹസ്യബന്ധം തുടർന്നിരുന്നു. ഇരുവരും ചേർന്ന് കഴിഞ്ഞദിവസം പുലർച്ചെയാണ് കൃത്യം നടത്തിയതെന്നും രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് വിക്രമിന്റെ മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.
വിക്രമിനെ ഇല്ലാതാക്കാൻ ഇരുവരും നേരത്തെ തീരുമാനിച്ചിരുന്നതായും പോലീസ് അറിയിച്ചു. രവീണയുടെയും പ്രതാപിന്റെ ഫോണിൽനിന്ന് ലഭിച്ച വിവരങ്ങളിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. മുൻകൂട്ടി തീരുമാനിച്ച പോലെ അയൽക്കാരനായ പ്രതാപും പുലർച്ചെ രവീണയുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് പ്രതാപിന്റെ സഹായത്തോടെയാണ് യുവതി കൃത്യം നടത്തിയത്. സംഭവത്തിന് ശേഷം ഇയാൾ നാട്ടിൽനിന്ന് രക്ഷപ്പെട്ടു. കൃത്യം നടത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടില്ലെന്നും പ്രതാപിനെ പിടികൂടിയാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു. രവീണ പോലീസ് കസ്റ്റഡിയിലായതോടെ ഒന്നര വയസ്സുള്ള മകനെ വിക്രമിന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.