മൂലമറ്റം: മൂലമറ്റത്ത് കാട്ടുപന്നി അഞ്ച് ഏക്കറോളം സ്ഥലത്തെ കൃഷി നശിപ്പിച്ചു. അഴകത്ത് ബി ജെയ്മോൻ, രാജു വട്ടമല, ജോമോൻ പൊരിയത്ത്, മൈക്കിൾ പൊരിയത്ത്, ജിജി അമ്പാറ കുന്നേൽ എന്നിവരുടെ കൃഷിയാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആഴ്ചകളായി നശിച്ചുകൊണ്ടിരിക്കുന്നത്. കപ്പ, വാഴ, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയവ കാട്ടുപന്നികൾ കൂട്ടമായി എത്തി നശിപ്പിക്കുകയാണ്. ഏതാണ് അൻപതിനായിരം രൂപയുടെ നഷ്ടം ഉണ്ടായതായി കൃഷി ഉടമകൾ പറഞ്ഞു.
ഇൻ്റർമീഡിയറ്റ് അഡിറ്റ് റോഡിന് മുകളിലുള്ള പാറക്കെട്ടുകളിലും കാട്ടിലും ആണ് പന്നികൾ കിടക്കുന്നത്. തീറ്റയില്ലാതെ വരുമ്പോൾ ഇവ ആഡിറ്റ് റോഡിന് താഴെയുള്ള കൃഷിസ്ഥലങ്ങളിലേക്ക് ഇറങ്ങുകയാണ്. മുള്ളൻപന്നിയുടെ ശല്ല്യവും ഇവിടെ രൂക്ഷമാണ്.
പന്നികൾ കൂട്ടത്തോടെ എത്തുന്നതുകൊണ്ട് ഇവറ്റകളെ കണ്ടാൽ അടുക്കാനും ആളുകള്‍ക്ക് ഭയമുണ്ട്. മനുഷ്യരെ ആക്രമിക്കാനും മടികാണിക്കില്ല. കപ്പ, വാഴ, ചേമ്പ്, കാച്ചില്‍ എന്നിവയുടെ വിളവെടുപ്പാകാറായപ്പോഴാണ് പന്നി ശല്ല്യം തുടങ്ങിയത്. ഇവയുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ കർഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. ഇതിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വനം വകുപ്പധികാരികൾക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്.