ഡല്‍ഹി : അസമിൽ നടപ്പാക്കിയ ദേശീയ പൗരത്വ രജസിറ്ററിന് (എൻആർസി) സമാനമായ സംവിധാനം രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയതിന് പിന്നാലെ എതിര്‍പ്പുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
പൗരത്വ പട്ടിക മതത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും ബംഗാളില്‍ നടപ്പാക്കില്ലെന്നും മമത വ്യക്തമാക്കി. അസമിലെ പൗരത്വ പട്ടികയില്‍നിന്ന് 14 ലക്ഷം ഹിന്ദുക്കളും ബംഗാളികളും എങ്ങനെ പുറത്തായിയെന്ന ചോദ്യത്തിന് ബിജെപി ഉത്തരം പറയണമെന്നും മമത ആവശ്യപ്പെട്ടു.
ഇവിടെ കുറച്ച് പേര്‍ പൗരത്വ പട്ടികയുടെ പേരില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. വളരെ വ്യക്തമായി ഞാന്‍ ഇക്കാര്യം വ്യക്തമാക്കുകയാണ്. എന്തൊക്കെ സംഭവിച്ചാലും ബംഗാളില്‍ പൗരത്വ രജിസ്ട്രേഷന്‍ നടപ്പാക്കില്ലെന്ന് മമത മുന്നറിയിപ്പ് നല്‍കി.
മതവിശ്വാസത്തിന്‍റെ പേരില്‍ പൗരന്മാരെ വേര്‍തിരിക്കാന്‍ അനുവദിക്കില്ല. പൗരന്മാരെ അഭയാര്‍ഥികളാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.