റിയാദ്: കോവിഡ് ദുരിതത്തിന് ഇരയായി നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളിൽ നിന്നും ക്വാറൻ്റീൻ്റെ പേരിൽ ഫീസ് ഇടാക്കുന്നത് കേരള സർക്കാർ പിൻവലിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ്, കേരള ഘടകം ആവശ്യപ്പെട്ടു.
വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്‍റൈനും അതിനും ശേഷം ഏഴ് ദിവസം വീട്ടിലെ ക്വാറന്‍റൈനും ആണ് നടപ്പാക്കി വരുന്നത്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ ചിലവ് സര്‍ക്കാരാണ് വഹിച്ച് വന്നിരുന്നത്. എന്നാല്‍ ഇനി മുതല്‍ വിദേശത്ത് നിന്ന് വരുന്നവരുടെ ഏഴ് ദിവസത്തെ ചിലവ് അവര്‍ തന്നെ വഹിക്കണം.
കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട് മാസങ്ങളായി ശമ്പളം കിട്ടാതെ, സന്നദ്ധ സംഘടനകളുടെയും, വ്യക്തികളുടെയും സഹായത്തോടെ ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് വരുന്ന ബഹുഭൂരിപക്ഷം പ്രവാസികൾക്കും തിരിച്ചടിയാവുകയാണ് കേരള സർക്കാറിൻ്റെ പുതിയ തീരുമാനം.
ക്വാറന്റൈൻ ഫീസ് ഈടാക്കാനുള്ള തീരുമാനം കേരളാ സർക്കാർ പിൻവലിക്കാൻ തയ്യാറാവണമെന്നും അല്ലാത്തപക്ഷം പ്രവാസ ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാവുമെന്നും സോഷ്യൽ ഫോറം റിയാദ്, കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് നൂറുദ്ദീൻ തിരൂർ, ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി എന്നിവർ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.