മുംബൈ: കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരി അറസ്റ്റിൽ. പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ പതിനഞ്ചുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുംബെ ഗൊരെഗാവിലാണ് സംഭവം. ഇരയാക്കപ്പെട്ട കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ആരോപണവിധേയ ആയ യുവതി ഇവിടെ ഒരു ഷോപ്പിംഗ് സെന്‍ററിൽ ജോലി ചെയ്തു വരികയാണ്. ഇവർക്ക് ഒരു മകനുമുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി പരാതിക്കാരിയുടെ വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിക്കാനെത്തുന്നത്. നവംബറോടെ റൂം ഒഴിയുകയും ചെയ്തു. ഈ കാലയളവിനിടയിലാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
തന്‍റെ മകനുമായി സൗഹൃദം സ്ഥാപിച്ച ശേഷം കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നു കാട്ടിയാണ് അമ്മ പരാതി നൽകിയതെന്നാണ് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നത്.
പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ യുവതിയെ ഇക്കഴിഞ്ഞ ഡിസംബർ രണ്ടിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.