ചെന്നൈ: വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തിൽ കൃത്രിമ പല്ല് വിഴുങ്ങിയ 43കാരി മരിച്ചു. ചെന്നൈയിലെ വലസരവക്കത്തിനടുത്തുള്ള രാമപുരം സ്വദേശി സുരേഷിന്റെ ഭാര്യ എസ് രാജലക്ഷ്മി (43) ആണ് മരിച്ചത്. വെള്ളം കുടിക്കുന്നതിനിടയിൽ അബദ്ധത്തിൽ കൃത്രിമ പല്ല് വിഴുങ്ങുകയായിരുന്നു.
പല്ലിന്റെ ചില പ്രശ്‌നങ്ങൾ കാരണം പോറൂർ പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇവർ മൂന്ന് പുതിയ കൃത്രിമ പല്ലുകൾ വച്ചിരുന്നു. എന്നാൽ വെള്ളം കുടിക്കുന്നതിനിടയിൽ രാജലക്ഷ്മി അബദ്ധവശാൽ മൂന്ന് കൃത്രിമ പല്ലുകൾ വിഴുങ്ങുകയായിരുന്നു. തുടർന്ന് ഛർദ്ദിയും ഓക്കാനം അനുഭവപ്പെട്ടു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡോക്ടർമാർ പരിശോധിച്ചെങ്കിലും സ്കാനിംഗ് റിപ്പോർട്ടിൽ ഒന്നും കാണാത്തതിനെ തുടർന്ന് രാജലക്ഷ്മിയെ ഡിസ്ചാർജ് ചെയ്തു. എന്നാൽ, അടുത്ത ദിവസം വീട്ടിൽ ബോധരഹിതയായി വീണ രാജലക്ഷ്മിയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. റോയല നഗർ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.