ചെന്നൈ: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ 20,000 രൂപയ്ക്ക് വിറ്റ മുത്തശ്ശി അറസ്റ്റിൽ. കൂലിത്തൊഴിലാളിയായ പിതാവിന്റെയും മനോദൗർബല്യമുള്ള മാതാവിന്റെയും അറിവില്ലാതെ പതിമൂന്നും പതിനാലും വയസ്സുള്ള പേരക്കുട്ടികളെയാണ് ഇവർ വിറ്റത്.
സാമ്പത്തിക പ്രയാസം നേരിട്ടതിനെ തുടർന്നാണ് കുട്ടികളെ വിറ്റതെന്നാണ് വിജയലക്ഷ്മി മൊഴി നൽകിയിരിക്കുന്നത്.
കഴിഞ്ഞ നവംബർ 20ന് ആണു കുട്ടികളെ കാണാതായത്. ഇടനിലക്കാരൻ മുഖേന ഓരോ കുട്ടിക്കും 10,000 രൂപവീതം വാങ്ങിയാണു വിൽപന നടത്തിയത്. രഹസ്യ വിവരത്തെ തുടർന്നു ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരും പൊലീസും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. പെൺകുട്ടികളെ തിരുപ്പൂരിലെ സ്വകാര്യ ഫാക്ടറിയിൽ നിന്നു മോചിപ്പിച്ചു.