ചെന്നൈ: അശ്ലീല വീഡിയോ അയച്ചും സ്ഥിരമായി ഫോൺ വിളിച്ചും ശല്യം ചെയ്ത യുവാവിനെ ഒടുവിൽ യുവതിയും ബന്ധുക്കളും ചേർന്ന് തേൻ കെണിയൊരുക്കി പിടികൂടി. ചെന്നൈയിലെ അരുമ്പാക്കത്ത് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ഓൺലൈൻ ഷോപ്പിംഗ് സൈറ്റിന്റെ ഡെലിവറി ഏജന്റായി പ്രവർത്തിക്കുന്ന വിമൽ രാജ് (29) ആണ് യുവതിയുടെയും ബന്ധുക്കളുടെയും പിടിയിലായത്. പൊലീസിന് കൈമാറിയ ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഭർത്താവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് ഏതാനും മാസങ്ങളായി സ്വന്തം മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന യുവതിയുടെ ഫോണിലേക്കാണ് നിരന്തരം വിളിയെത്തിയത്.
ശല്യം തുടർന്നപ്പോൾ യുവതി നമ്പർ ബ്ലോക്ക് ചെയ്തെങ്കിലും മറ്റു ഫോൺ നമ്പരുകളിൽ നിന്നും ഇയാൾ വിളി തുടരുകയും അശ്ലീല വീഡിയോകൾ അയയ്ക്കുകയും ചെയ്തു. ഓഗസ്റ്റ് നാലിനാണ് ആദ്യ വിളിയെത്തിയത്. ഇനി വിളിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും എട്ടിന് യുവതിയുടെ വാട്സാപ് നമ്പരിലേക്ക് അശ്ലീല വീഡിയോകൾ അയച്ചു.
ഇതേത്തുടർന്ന് യുവതി ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും ഞരമ്പു രോഗിയെ പിടികൂടാൻ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി യുവാവിനെ യുവതി വീട്ടിലേക്ക് ക്ഷണിച്ചു. രാത്രി എത്തണമെന്നും നമുക്ക് സംസാരിച്ച് ഇരിക്കാമെന്നുമായിരുന്നു യുവതിയുടെ സന്ദേശം. ഇതേത്തുടർന്നാണ് യുവാവ് യുവതിയുടെ വീട്ടിലെത്തിയത്. മുറിയിൽ കയറിയ ഉടൻ തന്നെ ഇയാളെ യുവതിയുടെ ബന്ധുക്കൾ പിടികൂടുകയായിരുന്നു.
യുവാവിനെ മാറിമാറി കൈകാര്യം ചെയ്ത യുവതിയും ബന്ധുക്കളും ഒടുവിൽ പ്രതിയെ പൊലീസിന് കൈമാറി. ചോദ്യം നടത്തിയ ചോദ്യം ചെയ്യലിൽ താൻ തിരുട്ടാനി സ്വദേശിയാണെന്നാണ് വിമൽരാജ് പൊലീസിനോട് പറഞ്ഞു.