മലപ്പുറം: ഭർത്താവിനോട് പിണങ്ങി പുഴയിൽ ചാടിയ യുവതി നീന്തിക്കയറി തെങ്ങിൻതോപ്പിൽ ഒളിച്ചിരുന്നു. പുഴയിൽ ഇവർക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് യുവതിയുടെ നാടകീയ മടങ്ങിവരവ്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ എടവണ്ണ ആര്യൻതൊടിക കടവിലായിരുന്നു സംഭവം. ഭർത്താവുമായി എന്തോ പ്രശ്നത്തെ തുടർന്ന് കടവിലെത്തിയ യുവതി കയ്യിലുണ്ടായിരുന്ന ബാഗും മറ്റും വലിച്ചെറിഞ്ഞ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു.
ഇവിടെയുണ്ടായിരുന്ന ഒരു ഓട്ടോ ഡ്രൈവർ ഇത് കണ്ടതോടെ ഇയാൾ നൽകിയ വിവരം അനുസരിച്ച് സമീപവാസികളുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ ആരംഭിച്ചു. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാദൗത്യത്തിൽ പങ്കാളികളായി. രാത്രി പത്തുമണി വരെ തിരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. തുടർന്ന് തിരച്ചിൽ താത്ക്കാലികമായി നിർത്തിവച്ചു.
ഇതിനിടെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭർത്താവും പരാതിയുമായി എടവണ്ണ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.കഴിഞ്ഞ ദിവസം രാവിലെ വീണ്ടും പുഴയിൽ തിരച്ചിൽ ആരംഭിച്ചതോടെയാണ് സമീപത്തെ ഒരു തെങ്ങിൻതോപ്പിൽ നിന്നും യുവതിയെ കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്.
പുഴയിൽ ചാടിയ ഇവർ നീന്തിക്കയറി ഇവിടെ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസിനെ അറിയിച്ചത്. ഭർത്താവിന്‍റെ പരാതിയിൽ കേസെടുത്തിരുന്ന പൊലീസ് വീഡിയോ കോൺഫറൻസിലൂടെ യുവതിയെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് ഭർത്താവിനൊപ്പം തന്നെ മടക്കി അയക്കുകയും ചെയ്തു.