വാഷിങ്ടണ്‍: കാപ്പിറ്റോളിലേയ്ക്ക് ട്രംപ് അനുകൂലികൾ അതിക്രമിച്ചു കയറിയതിനെ തുടർന്ന് വെടിയേറ്റ വനിതയെ തിരിച്ചറിഞ്ഞു. യു.എസ്. വ്യോമ സേനയിൽനിന്ന് വിരമിച്ച ആഷ്ലി ബാബിറ്റ് എന്ന സ്ത്രീയാണ് വെടിയേറ്റ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്രംപിന്റെ കടുത്ത അനുകൂലിയായിരുന്നു ഇവര്‍. ട്രംപിനെ അനുകൂലിച്ചുകൊണ്ടു ആഷ്ലി ബാബിറ്റ് ചെയ്ത ട്വീറ്റുകളും പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച നടത്തുന്ന റാലിയിൽ പങ്കെടുക്കുന്ന വിവരവും ട്വിറ്റുകളിലുണ്ട്.
'ഒന്നിനും നമ്മളെ തടുക്കാനാവില്ല, അവർ എത്ര ശ്രമിച്ചുകൊണ്ടിരുന്നാലും കൊടുങ്കാറ്റ് വാഷിങ്ടണിനു മേൽ 24 മണിക്കൂറിനുള്ളിൽ വീശും... ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്', എന്നായിരുന്നു ആഷ്ലി ബാബിറ്റ് ചൊവ്വാഴ്ച ചെയ്ത ട്വീറ്റ്.
കാലിഫോർണിയയിലെ സാൻ ഡിയാഗോ സ്വദേശിനിയാണ് ആഷ്ലി ബാബിറ്റ്. 14 വർഷം ഇവർ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചതായും റിപ്പോർട്ട് പറയുന്നു.