കണ്ണൂര്‍ : തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ശരണ്യയ്ക്കുമേല്‍ കാമുകൻ സമ്മർദ്ദം ചെലുത്തിയിരുന്നൊയെന്നു അന്വേഷണസംഘം പരിശോധിക്കും. കൊലപാതകത്തിനു തലേന്നു വൈകിട്ട് ശരണ്യയുമായി വീടിനു സമീപം കൂടിക്കാഴ്ച നടത്തിയതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ കാമുകൻ സമ്മതിക്കുകയും ചെയ്തു.
ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുൻപു കാമുകനെ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തിരുന്നു. ശരണ്യയെ വിവാഹത്തിനു നിർബന്ധിച്ചിട്ടില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നുമുള്ള ഇയാളുടെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. വലിയന്നൂർ സ്വദേശിയായ ഇയാളെ ഇന്നു വീണ്ടും പൊലീസ് ചോദ്യം ചെയ്യും.
കുഞ്ഞ് കൊല്ലപ്പെടുന്നതിന്റെ തലേദിവസം ശരണ്യയുടെ വീടിന്റെ പരിസരത്ത് കാമുകന്‍ എത്തിയതായി അയല്‍വാസി മൊഴി നല്‍കിയിരുന്നു. ശരണ്യയെ കാണാൻ എത്തിയതാണെന്ന് സമ്മതിക്കുമ്പോഴും കുഞ്ഞിനെ കൊല്ലാന്‍ ഒരിക്കലും പറഞ്ഞിരുന്നില്ലെന്നും കാമുകന്‍ ആവര്‍ത്തിച്ചു.
ശരണ്യയും കാമുകനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതിനും തെളിവു ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഭര്‍ത്താവ് പ്രണവിനെയും കൂടുതല്‍ ചോദ്യം ചെയ്യും. കുട്ടിയെ കൊലപ്പെടുത്താന്‍ ശരണ്യ മുൻപും ശ്രമിച്ചിരുന്നു എന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്.