ഇടുക്കി: തോപ്രാംകുടി വാത്തിക്കുടിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ച നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് സംശയം. ബുധനാഴ്ച്ചയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കസേരയ്ക്ക് മുകളിൽ ബാഗിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. യുവതി ഇപ്പോഴും പോലീസ് നിരീക്ഷണത്തിൽ ഇടുക്കി മെഡിക്കല്‍ മെഡിക്കല്‍ കോളജില്‍ ചികത്സയിലാണ്. കട്ടപ്പന ഐച്ച്.ആര്‍.ഡി കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് യുവതിയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
മണിയാറന്‍കുടി സ്വദേശിയായ യുവാവുമായി മുമ്പ് യുവതി അടുപ്പത്തിലായിരുന്നു. എന്നാല്‍ യുവാവ് മറ്റൊരു വിവാഹം ചെയ്യുകയും ഈ വിവാഹ ബന്ധം വേര്‍പെടുകയും ചെയ്തതോടെ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ യുവാവുമായി അടുപ്പത്തിലായിരുന്ന സമയത്ത് പെണ്‍കുട്ടി ഗര്‍ഭിണിയായതായാണ് സൂചന. എന്നാല്‍ ഈ വിവരം കുട്ടി ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മറച്ചു വച്ചു. ചൊവ്വാഴ്ച ഉച്ചയോടെ യുവതി വീട്ടിലെ ബാത്റൂമില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയെ പ്ലാസ്റ്റിക് കവറിലാക്കി ബാഗില്‍ ഒളിപ്പിച്ചു. പിന്നീട് കുട്ടിയെ ഉപേക്ഷിയ്ക്കുന്നതിന് സഹായം ചെയ്യണമെന്നാവശ്യപെട്ട് സുഹൃത്തിനെ ഫോണില്‍ ബന്ധപെടുകയായിരുന്നു ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.
കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് ശിശുവിന്റെ മരണം ശ്വാസം മുട്ടി സംഭവിച്ചതാണെന്ന് വ്യക്തമായത്. യുവതി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.