മാന്നാർ: ആറു വയസിൽ ലോക റെക്കോഡ് നേടി നാടിനെ വിസ്മയിപ്പിച്ച ലിറ്റിൽ മാസ്റ്റർ പത്മനാഭൻ 'ചോരാത്ത വീട്ടി'ലെത്തി. ഇതിനോടകം മുപ്പത്തഞ്ചോളം വീടുകൾ നിർമ്മിച്ച
മുൻ മാന്നാർ ഗ്രാമപഞ്ചായത്ത് അംഗം കെ.എ കരീമിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ചോരാത്ത വീട്' പദ്ധതിയും സർക്കാർ ഫണ്ടും ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായി വരുന്ന പരുമലയിലെ വീട് സന്ദർശിക്കാൻ എത്തിയതാണ് പത്മനാഭൻ.
ഖത്തറിൽ ജോലി ചെയ്ത് കുടുംബസമേതം പ്രവാസ ജീവിതം നയിക്കുന്ന മാന്നാർ കുരട്ടിക്കാട് പള്ളിയമ്പിൽ വീട്ടിൽ ജയപ്രകാശ് നായരുടെയും ജ്യോതി ലക്ഷ്മിയുടെയും ഏക മകനായ മാസ്റ്റർ പത്മനാഭൻ ആറു വയസ്സിൽ കൈവരിച്ച നേട്ടം ഏവരെയും അത്ഭുതപ്പെടുത്തും.
സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ വംശനാശം സംഭവിച്ച വ്യത്യസ്ത ഇനങ്ങളായ ദിനോസറുകളെപ്പറ്റിയുള്ള പഠനത്തിൽ നാല് റെക്കോർഡുകളാണ് ഈ മിടുക്കൻ സ്ഥാപിച്ചത്. വേൾഡ് റെക്കോർഡ് സർട്ടിഫിക്കേഷൻ, ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് & ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയാണത്.
ദിനോസറുകളുടെ ചിത്രങ്ങൾ കണ്ടുകൊണ്ട് അവയുടെ പേരുകൾ ഓർമയിൽ നിന്നും പറയുവാൻ ഖത്തറിലെ ബിർള പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഈ കൊച്ചു മിടുക്കന് കഴിയും. 130ൽ കൂടുതൽ ദിനോസറുകളുടെ പേരും അവയുടെ പ്രത്യേകതകളും തിരിച്ചറിയുവാൻ പത്മനാഭന് കഴിയുന്നുണ്ട്. നിലവിൽ ലോകറെക്കോർഡും ഏഷ്യൻ റെക്കോർഡും ഇന്ത്യൻ റെക്കോർഡും പത്മനാഭൻ കൈവരിച്ചിരിക്കുകയാണ്.
മാതാപിതാക്കളായ ജയപ്രകാശ്, ജ്യോതി ലക്ഷ്മി എന്നിവരോടൊപ്പമാണ് പത്മനാഭൻ ചോരാത്ത വീട്ടിലെത്തിയത്. ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ കരീം ചോരാത്ത വീട് പദ്ധതിയുടെ ഉപഹാരം പത്മനാഭന് സമ്മാനിച്ചു. കോർഡിനേറ്റർമാരായ റോയി പുത്തൻ പുരയിൽ, ബഷീർ പാലക്കീഴിൽ എന്നിവർ സന്നിഹിതരായിരുന്നു.