നാഗ്പുര്‍: ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗാ പ്രയാണത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. 'അലഹാബാദ്- വാരാണസി ജലപാത ഞാന്‍ നിര്‍മിച്ചില്ലായിരുന്നെങ്കില്‍ പ്രിയങ്ക എങ്ങനെ ഗംഗാ പ്രയാണം നടത്തുമായിരുന്നു.
അവര്‍ ഗംഗാതീര്‍ഥം കുടിക്കുകയും ചെയ്തു, യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇപ്രകാരം അവര്‍ ചെയ്തിട്ടുണ്ടോ?. ഗംഗാജലം കുടിക്കുക വഴി ഗംഗാശുദ്ധീകരണത്തിനു ബിജെപിയെടുത്ത പ്രയ്‌നത്തെ അവര്‍ അംഗീകരിക്കുകയാണു ചെയ്തത്'. - ഗഡ്കരി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.
2020 ഓടുകൂടി ഗംഗയെ 100% മാലിന്യമുക്തമാകും. പരിശുദ്ധ നദിയായ ഗംഗയെ പൂര്‍ണമായും മാലിന്യമുക്തമാക്കുകയാണു ലക്ഷ്യം. യമുന നദി ശുചീകരണത്തിനും പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും ഗഡ്കരി പറഞ്ഞു.
യമുനയെ ശുചീകരിക്കുന്നതിനുളള 13 പദ്ധതികള്‍ നിലവിലുണ്ടെന്നും ഒരു വര്‍ഷത്തിനുളളില്‍ മാറ്റം ദൃശ്യമാകുമെന്നും ഗഡ്കരി പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനം മണ്ഡലത്തില്‍ യാതൊരു ചലനവും ഉയര്‍ത്തിയില്ല.
രാജഭരണത്തെയു ജാതിചിന്തയെയും തുറന്ന് എതിര്‍ക്കുന്ന കേഡര്‍ സ്വഭാവമുളള പാര്‍ട്ടിയാണു ബിജെപിയെന്നും ഗഡ്കരി പറഞ്ഞു. പ്രയാഗ്‌രാജില്‍നിന്ന് ആരംഭിച്ച പ്രിയങ്കയുടെ പ്രയാണം 100 കിലോമീറ്റര്‍ അകലെ വാരാണസിയിലാണ് അവസാനിച്ചത്.