ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിൽ ചാവേറിനെ സഹായിച്ച ആളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ഷാക്കീര്‍ ബഷീര്‍ മാഗ്രെ ആണ് അറസ്റ്റിലായതെന്ന് വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. താമസ സൗകര്യവും സ്‌ഫോടനം നടത്തുന്നതിനുള്ള സാമഗ്രികളും എത്തിച്ചത് ഷാക്കീറാണ്. സ്ഫോടക വസ്തുക്കൾ ഓൺലൈൻ സൈറ്റുകൾ വഴി വാങ്ങിയെന്നാണ് ഇയാൾ മൊഴി നൽകിയത്.
ജെയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന ഓവര്‍ഗ്രൗണ്ട് വര്‍ക്കറാണ് ഇയാള്‍. ഷക്കീറിനെ ജമ്മുവിലെ പ്രത്യേക എന്‍.ഐ.എ. കോടതിയില്‍ വെള്ളിയാഴ്ച ഹാജരാക്കി. ഇയാളെ 15 ദിവസത്തേക്ക് എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ടു. 2019 ഫെബ്രുവരി 14ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാൻമാരാണ് വീരമൃത്യു വരിച്ചത്.
പുല്‍വാമ ആക്രമണം നടത്തിയ ഭീകരന്‍ ആദില്‍ അഹമ്മദ് ധറിനെയും പാക്കിസ്ഥാനി ഭീകരനായ മുഹമ്മദ് ഉമര്‍ ഫാറൂഖിനെയും 2018 അവസാനം മുതല്‍ 2019 ഫെബ്രുവരി വരെ ഷാക്കീര്‍ ബഷീര്‍ മാഗ്രെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാക്കുന്നതിന് മാഗ്രെ ഭീകരരെ സഹായിക്കുകയും ചെയ്തു.
പുല്‍വാമയിലെ കാക്കപോറയില്‍ ഗൃഹോപകരണങ്ങള്‍ കച്ചവടം ചെയ്താണ് ഷാക്കീര്‍ ബഷീര്‍ മാഗ്രെ ജീവിച്ചിരുന്നത്. ഭീകര സംഘടന ജയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇയാള്‍ സഹായങ്ങള്‍ ചെയ്തിരുന്നു. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന്റെ സഞ്ചാരം നിരീക്ഷിച്ചു വിവരങ്ങള്‍ കൈമാറുകയും ചെയ്തു.