കാസർഗോഡ് : കോവിഡ് മഹാമാരി പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ, കാസർഗോഡ് അതിർത്തി തുറക്കുന്നത് മരണത്തെ ആലിംഗനം ചെയ്യലാണെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ആംബുലൻസ് പോലെയുള്ള അത്യാവശ്യ സർവീസുകൾക്കായി അതിർത്തി തുറക്കണമെന്ന് മുൻ പ്രധാനമന്ത്രി ദേവഗൗഡ യെദ്യൂരപ്പയ്ക്ക് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് കർണാടക മുഖ്യമന്ത്രിയുടെ ഈ പരാമർശം.
“തലപ്പാടി അതിർത്തി തുറക്കുന്നത് കർണാടകയിലെ ജനങ്ങൾ മരണത്തെ ആലിംഗനം ചെയ്യുന്നതിന് തുല്യമാണ്. അതിർത്തി അടച്ചത് വിദ്വേഷമോ രാഷ്ട്രീയപരമായ എതിർപ്പുകൾ കാരണമല്ല.കർണാടകയിലെ ജനങ്ങളുടെ സുരക്ഷയും താൽപര്യവും ഞങ്ങൾക്ക് പരമപ്രധാനമാണ്” എന്നായിരുന്നു യെദ്യൂരപ്പയുടെ നിലപാട്.
കാസർകോട് മാത്രം 106 കോവിഡ് രോഗികളുണ്ട്.രാജ്യത്ത് തന്നെ ഏറ്റവുമധികം രോഗവ്യാപനം ഉള്ള മേഖലയാണ്.ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പഠനപ്രകാരം അതിർത്തി അടക്കുന്നതാണ് ഉചിതമെന്ന് അവരും റിപ്പോർട്ട് നൽകിയിരുന്നുവെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു.