ലക്‌നൗ: സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും സൗജന്യ വൈഫൈ ഉറപ്പുവരുത്താനൊരുങ്ങി യോഗി സർക്കാർ. ബസ് സ്റ്റാന്റ്, റെയിൽവേ സ്‌റ്റേഷൻ, ബ്ലോക്ക് ഓഫീസ്, രജിസ്ട്രാർ ഓഫീസ്, നഗരത്തിലെ പ്രമുഖ മാർക്കറ്റ്, പൊതു ഇടങ്ങൾ ഉൾപ്പെടെ എല്ലാ പ്രദേശങ്ങളിലും വൈഫൈ സംവിധാനം സജ്ജീകരിക്കും.
ഓഗസ്റ്റ് 15 മുതലാണ് ഈ സൗകര്യം നിലവിൽ വരിക. സംസ്ഥാനത്തെ 75 ജില്ലകളിലും പദ്ധതി നടപ്പിലാക്കും. പ്രധാനയിടങ്ങളിൽ സൗകര്യം ഉറപ്പുവരുത്താൻ ഡിവിഷണൽ മജിസ്‌ട്രേറ്റുമാർക്കും മുനിസിപ്പൽ കമ്മീഷണർമാർക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്.
നിർദ്ദേശമനുസരിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും പ്രധാന പ്രദേശങ്ങളിൽ വൈഫൈ സജ്ജീകരിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ഉത്തർപ്രദേശിൽ അധികാരത്തിലേറിയാൽ എല്ലാ നഗരങ്ങളിലും സൗജന്യ വൈഫൈ ഒരുക്കുമെന്ന് ബിജെപി ഉറപ്പുനൽകിയിരുന്നു.
തുടർന്ന് ഭരണത്തിലേറിയ ഉടൻ ലക്‌നൗ ഉൾപ്പെടെയുള്ള നഗരങ്ങളിൽ സൗജന്യ വൈഫൈ തയ്യാറാക്കി. ഈ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പൊതുഇടങ്ങളിലും മറ്റും സംവിധാനം ഒരുക്കാൻ സർക്കാർ തീരുമാനിച്ചത്.