കൊച്ചി: സീ കേരളം ചാനൽ സംഘടിപ്പിച്ച 'പണം കായ്ക്കും മരം' എന്ന മത്സരത്തിൽ വിജയികളായ പ്രേക്ഷകർക്ക് അവരുടെ വീടുകളിൽ സമ്മാനം എത്തിച്ച് മലയാളം ചാനലുകൾക്കിടയിൽ പുതിയ ഒരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് സീ കേരളം.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ചാനൽ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. കേരളത്തിലുടനീളം വിജയികളായവർക്കുള്ള സമ്മാനങ്ങളുമായി സീ കേരളത്തിന്റ ലോഗോ പതിച്ച രണ്ടു വാനുകൾ പര്യടനം തുടങ്ങി.
നവംബർ 30 മുതൽ ഡിസംബർ 6 വരെയാണ് സീ കേരളം 'പണം കായ്ക്കും മരം' എന്ന മത്സരം സംഘടിപ്പിച്ചത്. ചോദ്യങ്ങൾക്ക് ശരി ഉത്തരം അയച്ച 420 കാഴ്ചക്കാർക്ക് അവരുടെ വീട്ടുവാതിൽക്കൽ സമ്മാനം എത്തിക്കും. മത്സരം നടന്ന ആഴ്‌ചയിൽ എല്ലാ ചോദ്യങ്ങൾക്കും ശരി ഉത്തരം നൽകിയ ഭാഗ്യവാനായ വിജയിക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസായി ലഭിക്കും.
ഇതാദ്യമായാണ് ഒരു മലയാളം ചാനൽ തങ്ങളുടെ പരിപാടിയിൽ പങ്കെടുത്തു വിജയികളായവരുടെ വീടുകളിലെത്തി സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്. ഈ കോവിഡ് കാലത്ത് പ്രേക്ഷകരുടെ സൗകര്യാർത്ഥമാണ് ചാനൽ അവരുടെ വീടുകളിൽ സമ്മാനങ്ങൾ എത്തിക്കുന്നത്. മാത്രവുമല്ല തങ്ങളെ മലയാളം ചാനലുകളുടെ മുൻ നിരയിലേക്ക് നയിക്കുന്നതിൽ പ്രേക്ഷകർ നൽകിയ പിന്തുണയ്ക്ക് ആദരവ് കൂടിയായിട്ടാണ് സീ കേരളം ഈ ശ്രമത്തെ കാണുന്നത്.
ഫിക്ഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ സീ കേരളം. നേരത്തെയും സീ കേരളം ഇത്തരത്തിൽ സമ്മാനങ്ങൾ നേരിട്ടെത്തി വീടുകളിൽ എത്തിച്ചു നൽകിയിരുന്നു. ചെമ്പരത്തി സീരിയലിന്റെ ഭാഗമായി നടത്തിയ സാരി കോണ്ടെസ്റ്റിൽ വിജയികളായവരുടെ വീടുകളിൽ സീ കേരളം സമ്മാനങ്ങൾ എത്തിച്ചിരുന്നു. സീരിയൽ താരങ്ങളായ താര കല്യാണും ഹരിത നായരും മത്സരത്തിൽ വിജയിച്ച ഒരാളുടെ വീട് സന്ദർശിക്കുകയും സമ്മാനം നൽകിയതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.