ഭുവനേശ്വര്‍:കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകര്‍ത്ത ആ ഗോള്‍ വന്നു പതിച്ചത് 98-ാം മിനിറ്റിലാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന് പുറത്തേക്കുള്ള വഴിയൊരുക്കിയ ഗോള്‍ നേടിയത് ഒഡീഷ താരം ഇസക് വൻലാൽറുഅത്ഫെലയും. ഒടുവില്‍ എക്‌സ്ട്രാ ടൈം വിധിയെഴുതിയ മത്സരത്തില്‍ പ്ലേ ഓഫ് പോരാട്ടത്തില്‍ ഒഡീഷ എഫ്‌സിയോട് 2-1ന് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. റെഗുലര്‍ ടൈമില്‍ ഇരുടീമും ഓരോ ഗോള്‍ അടിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്.
67-ാം മിനിറ്റില്‍ ഫെഡര്‍ സിറിനിച്ച് നേടിയ ഗോളിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്. വിജയം ഉറപ്പിച്ച ഘട്ടത്തില്‍ രണ്ടാം പകുതിയുടെ അവസാന ഘട്ടത്തില്‍ ഇടിത്തീ പോലെ ഒഡീഷയുടെ ഗോള്‍ വന്നു പതിച്ചു. 87-ാം മിനിറ്റില്‍ ഡീഗോ മൗറിഷ്യോയാണ് ഒഡീഷയ്ക്ക് സമനില ഗോള്‍ സമ്മാനിച്ചത്.
ഇരുടീമുകള്‍ക്കും ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും അതെല്ലാം പാഴാക്കി. ഗോളെന്ന് ഉറപ്പിച്ച മൂന്ന് അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് തുലച്ചത്. എങ്കിലും ഒഡീഷയുടെ കനത്ത ആക്രമണം അതിജീവിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിനായി. മത്സരത്തില്‍ റെഗുലര്‍ സമയത്ത് 21 ഷോട്ടുകളാണ് ഒഡീഷ പായിച്ചത്. അതില്‍ നാലെണ്ണം ടാര്‍ജറ്റിലായിരുന്നു. 61 ശതമാനമായിരുന്നു ഒഡീഷയുടെ പൊസഷന്‍.39 ശതമാനമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ബോള്‍ പൊസഷന്‍. 11 ഷോട്ടുകള്‍ പായിച്ചു.