ജിദ്ദ: ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്ന് വിമാന യാത്രാക്കൂലി ഇനത്തില്‍ പകല്‍ക്കൊള്ള നടത്തുന്ന എയര്‍ ഇന്ത്യയുടെ ചൂഷണം അവസാനിപ്പിക്കുന്നതിന് വിമാന കമ്പനികളില്‍ നിന്ന് ആഗോള ടെണ്ടര്‍ ക്ഷണിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഹജ്ജ് സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതിന്റെ മറപിടിച്ച് ഹാജിമാരുടെ യാത്രാക്കൂലി വീണ്ടും ഉയര്‍ത്താനുള്ള ഗൂഢാലോചന പുതിയ നീക്കത്തിന് പിന്നിലുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു.
ഏറ്റവും കുറഞ്ഞ യാത്രാക്കൂലി മാത്രം നല്‍കി ഹജ്ജിന് പോകാനുള്ള അവസരം ഉണ്ടാവണം. സബ്‌സിഡി നിര്‍ത്തിയതിലൂടെ ലഭിക്കുന്ന തുക ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിനിയോഗിക്കുമെന്ന പ്രഖ്യാപനം തട്ടിപ്പാണ്. 14 വയസ്സിന് താഴെയുള്ള രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം രാജ്യത്തെ നിയമം അനുശാസിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് നിലവില്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ കൃത്യമായി നടപ്പാക്കിയാല്‍ മാത്രം ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. ഇതര മതവിഭാഗങ്ങള്‍ക്ക് തീര്‍ത്ഥാടനത്തിന് നല്‍കിവരുന്ന സബ്‌സിഡിയെ കുറിച്ച് മൗനംപാലിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം വിവേചനപരമാണ്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ 40 ദിവസത്തെ ഹജ്ജിന് നല്‍കേണ്ട തുക രണ്ട് ലക്ഷത്തോളം വരും. ഇതിന് പുറമെയാണ് ടിക്കറ്റിനുള്ള സബ്‌സിഡി. 30 ദിവസത്തെ ഉംറ പാക്കേജിന് സ്വകാര്യ ഗ്രൂപ്പുകള്‍ വാങ്ങുന്നത് 60,000 രൂപയില്‍ താഴെയാണ്. സൗദിയിലേക്കുള്ള വിമാന യാത്രാ നിരക്ക് 32,000 മുതല്‍ 43,000 വരെയാണ്. എന്നാല്‍ എയര്‍ ഇന്ത്യ ഈടാക്കുന്നത് 75,000 മുതല്‍ 1.65 ലക്ഷം രൂപ വരെയാണ്. വര്‍ധിച്ച ഈ തുകയിലേക്കാണ് സബ്‌സിഡി. ഹജ്ജ് കമ്മിറ്റി മുഖേന ഏതാണ്ട് മൂവായിരത്തോളം പേര്‍ ഹജ്ജിന്റെ പേരില്‍ ദൂര്‍ത്ത് യാത്ര നടത്താറുണ്ട്.
എയര്‍ ഇന്ത്യയുടെ കൊള്ളയും ഉദ്യോഗസ്ഥ ധൂര്‍ത്തുമാണ് അവസാനിപ്പിക്കേണ്ടതെ്ന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ചൂണ്ടിക്കാട്ടി.യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷരീഫ്, തമിഴ്‌നാട് സ്റ്റേറ്റ് പ്രസിഡന്റ് അല്‍ അമന്‍, കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റ് ഇസ്മാഈല്‍, കേരള സ്റ്റേറ്റ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, നോര്‍ത്തേണ്‍ സ്‌റ്റേറ്റ്‌സ് പ്രസിഡന്റ് മുജാഹിദ് പാഷ, പബ്ലിക് റിലേഷന്‍സ് ഇന്‍ ചാര്‍ജ് അലി കോയ എന്നിവര്‍ സംസാരിച്ചു.