ഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെ സിബിഐ അപ്പീല്‍ നല്‍കി. മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ നേതാവ് കനിമൊഴി എന്നിവരുള്‍പ്പെടെയുള്ള പ്രതികളെയാണ് പ്രത്യേക സിബിഐ കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടിരുന്നത്. ഈ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിബിഐ ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21 നാണ് കേസിലെ പ്രതികളെ വെറുതെവിട്ട് വിധി പ്രഖ്യാപിച്ചത്. രാജയും കനിമൊഴിയും ഉള്‍പ്പെടെ 17 പ്രതികളെയും കോടതി വെറുതെ വിട്ടത് അന്വേഷണ സംഘത്തിന് മാനക്കേടുണ്ടാക്കിയിരുന്നു. വ്യക്തമായ തെളിവുകളുണ്ട് എന്നാണ് സിബിഐ പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രമാണ് അന്വേഷണ ഏജന്‍സി ചെയ്‌തെന്നും തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നുമാണ് വിചാരണ കോടതി ജഡ്ജി ഒപി സെയ്‌നി കണ്ടെത്തിയത്.
രണ്ടാം യുപിഎ സര്‍ക്കാരിനെ പിടിച്ചുലച്ച കേസായിരുന്നു 2 ജി സ്‌പെക്ട്രം അഴിമതി. ആറ് വര്‍ഷം മുമ്ബ് 2011ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. സിബിഐ 17 പ്രതികള്‍ക്കെതിരേയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ആറ് മാസം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു. എന്നാല്‍ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ദില്ലി പാട്യാല കോടതി വ്യക്തമാക്കി.
ഒരു സര്‍ക്കാരിത സംഘടന കേന്ദ്ര വിജിലന്‍സിന് നല്‍കിയ പരാതിയാണ് കോളിളക്കം സൃഷ്ടിച്ച 2ജി അഴിമതിക്കേസായി മാറിയത്. പിന്നീട് പുറത്തുവന്ന മുന്‍ സിഎജി വിനോദ് റായിയുടെ റിപ്പോര്‍ട്ട് അഴിമതിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു. സ്‌പെക്ട്രം വിതരണത്തില്‍ ക്രമവിരുദ്ധമായ നീക്കങ്ങള്‍ നടന്നുവെന്നും ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന രീതി സ്വീകരിച്ചത് മൂലം പൊതു ഖജനാവിന് 1,760,000,000,000 (1.76 ലക്ഷം കോടി) രൂപ നഷ്ടമായെന്നും അദ്ദേഹം 2010ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കൃത്യമായ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ ഇത്രയും തുക ഖജനാവിലേക്ക് എത്തുമായിരുന്നുവെന്ന് സിഎജി വ്യക്തമാക്കിയിരുന്നു.