കൊച്ചി : സ്വന്തം കുറവുകളേയും പരാജയങ്ങളെയും രസകരമായി അവതരിപ്പിച്ചു ആ വിധത്തിലും പ്രേക്ഷകരെ ചിരിപ്പിക്കാൻ ഒരു മടിയും കാണിക്കാത്ത നടനായിരുന്നു അന്തരിച്ച ഇന്നസെന്റ് . 1972 ൽ ആദ്യമായി അഭിനയിക്കുന്ന സിനിമയിൽ തൻ്റെ മുഖമൊന്ന് കാണാൻ മൂന്നു തവണ തിയറ്ററിൽ പോയി സിനിമ കാണേണ്ടി വന്നെന്ന് അദ്ദേഹം രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.
സ്വന്തം വിദ്യാഭ്യാസം പോലും ഇന്നസെന്റിനു തമാശയുടെ വിഷയങ്ങളായിരുന്നു. എട്ടാം ക്ലാസാണ് തൻ്റെ യോഗ്യതയെന്നും അതിനപ്പുറം പഠിക്കുന്നത് സ്വന്തം മകനാണേലും തനിക്ക് അസൂയ ആണെന്നും പറഞ്ഞു ആളുകളെ ചിരിപ്പിച്ചു. അസുഖത്തെ കുറിച്ച് ഒരിക്കൽ പോലും വേവലാതിയോടെ സ്വകാര്യ സന്ദർഭങ്ങളിൽ പോലും സംസാരിച്ചു കേട്ടവരില്ല. ഒരു ജനപ്രതിനിധി ആകാനുള്ള ആഗ്രഹം ചെറുപ്പം മുതൽ ഉണ്ടായിരുന്നു .
ആദ്യ പരിശ്രമം ഇരിങ്ങാലക്കുട നഗരസഭയിൽ തന്നെ ആയിരുന്നു . പിന്നീട് കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇരിങ്ങാലക്കുടയിൽ മത്സരിക്കാൻ കെ എം മാണിയുമായി ചർച്ച നടത്തിയെങ്കിലും അവസാന നിമിഷം കോട്ടയത്തു നിന്നും തോമസ് ഉണ്ണിയാടൻ അവിടെ സ്ഥാനാർത്ഥിയായി ചെന്നു. പിന്നീട് 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ചാലക്കുടിയിൽ നിന്നും എം പി ആകുന്നത്. സ്വന്തം ഭാഷാ പരിജ്ഞാനം ഇല്ലായ്മയും അദ്ദേഹം സ്വയം ട്രോളുന്നതായിരുന്നു സ്ഥിതി .
സോഷ്യൽ മീഡിയ ഒന്നും ഇത്രയും സജീവമല്ലാതിരുന്ന കാലത്തും ഇന്നസെന്റിനെ ഏറ്റവും അധികം ട്രോളിയത് ആരാണ് എന്ന് ചോദിച്ചാൽ അത് അദ്ദേഹം തന്നെയാണ് . അതിനുള്ള ഒരവസരം അദ്ദേഹം വേറൊരാൾക്ക് നൽകിയിട്ടില്ല. അഭിനയിച്ചത് 700 ൽ പരം സിനിമകളിലാണ്. അമ്മയുടെ അധ്യക്ഷനായിരുന്നത് 18 വർഷമാണ് .
അത് എത്രത്തോളം ക്ലേശകരമായ ജോലി ആയിരുന്നെന്ന് മോഹൻലാലിനോട് ചോദിച്ചാൽ അറിയാം . ഇന്നസെന്റ് മാറിയപ്പോൾ പകരക്കാരനായി ഒരു സൂപ്പർ താരം തന്നെ വരേണ്ടിവന്നു . അല്ലെങ്കിൽ സംഘടന തന്നെ ഇല്ലാതാകുന്നതായിരുന്നു സാഹചര്യം