വാഷിങ്ടണ്‍: രണ്ടം ലോകമഹായുദ്ധകാലത്ത് മുങ്ങിപ്പോയ ജാപ്പനീസ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഓസ്ട്രേലിയന്‍ സമുദ്ര പര്യവേക്ഷകര്‍ കണ്ടെത്തി. മുങ്ങുന്ന സമയത്ത് ആയിരത്തിലധികം യുദ്ധത്തടവുകാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ പതിനാല് രാജ്യങ്ങളുടെ പൗരന്‍മാര്‍ ഉള്‍പ്പെട്ടിരുന്നു. 979 പേര്‍ ഓസ്ട്രേലിയക്കാരായിരുന്നു.
ഓസ്ട്രേലിയന്‍ പ്രതിരോധവകുപ്പും സൈലന്റ് വുഡ് ഫൗണ്ടേഷനിലെ പുരാവസ്തുഗവേഷകരും ഡച്ച് കമ്പനിയായ ഫുഗ്രോവിലെ ആഴക്കടല്‍ മുങ്ങല്‍വിദഗ്ധരും ചേര്‍ന്ന സംയുക്തസംഘം രണ്ടാഴ്ചയോളം നടത്തിയ പര്യവേക്ഷണത്തിലൊടുവിലാണ് മൊണ്ടെവിദെയോ മാറു എന്ന യാത്രാക്കപ്പല്‍ കണ്ടെത്തിയത്.
ഫിലിപ്പീന്‍സിലെ ലൂസോണ്‍ ദ്വീപിന്റെ വടക്കുപടിഞ്ഞാറന്‍ സമുദ്രമേഖലയിലാണ് മൊണ്ടെവിദെയോ മാറുവിനെ കണ്ടെത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് 4,000 മീറ്ററിലധികം (13,000 അടി) താഴ്ചയിലായിരുന്നു കപ്പല്‍. ഓസ്ട്രേലിയയുടെ നാവികചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിന് ഇതോടെ അന്ത്യമായതായി ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലിസ് പ്രതികരിച്ചു.
1942 ജൂലായ് ഒന്നിന് അമേരിക്കന്‍ അന്തര്‍വാഹിനി സ്ററര്‍ജിയന്‍ നടത്തിയ ടോര്‍പ്പിഡോ ആക്രമണത്തിലാണ് കപ്പല്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന പലരുടേയും വ്യക്തിവിവരം ഇപ്പോഴും അജ്ഞാതമാണ്. പാപുവ ന്യൂ ഗിനിയില്‍ നിന്ന് ജപ്പാന്‍ തടവിലാക്കിയവരായിരുന്നു കപ്പലില്‍. കപ്പലിലുണ്ടായിരുന്നത് ജപ്പാന്റെ തടവുകാരാണെന്ന യഥാര്‍ഥ്യമറിയുന്നതുവരെ ജപ്പാന്‍ കപ്പലിനെതിരെ നടത്തിയ ആക്രമണം വന്‍നേട്ടമായാണ് അമേരിക്ക കരുതിയിരുന്നത്.