ന്യൂഡൽഹി: 2000 രൂപയുടെ നോട്ട് മാറ്റിയെടുക്കാൻ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് പൊതുമേഖലാ ബാങ്കായ സ്റ്റേററ് ബാങ്ക് ഓഫ് (എസ്ബിഐ) ഇന്ത്യ.
നോട്ടുമാറാൻ ഉപഭോക്താക്കൾ ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷോ ഫോമോ പൂരിപ്പിച്ച് നൽകേണ്ടതില്ല. ഫോം നൽകാതെ തന്നെ ഒരേ സമയം 20,000 രൂപ വരെ മാറ്റാമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
ചൊവ്വാഴ്ച മുതൽ ബാങ്കുകളിൽ നിന്നും 2000 രൂപ മാറ്റിയെടുക്കാമെന്ന തീരുമാനത്തിന് പിന്നാലെയാണ് നോട്ട് മാറ്റിയെടുക്കാൻ തിരിച്ചറിയൽ രേഖയോ, അപേക്ഷാ ഫോമോ ആവശ്യമില്ലെന്ന് എസ്ബിഐ വ്യക്തമാക്കിയിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് 2000 രൂപയുടെ ഇന്ത്യൻ കറൻസി റിസർവ് ബാങ്ക് പിൻവലിച്ചത്. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവച്ചതായി ആർബിഐ വാർത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.
2000ത്തിന്റെ നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്കും നിർദേശം നൽകി. നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കുകളോട് 2000 രൂപയുടെ കറൻസി വിതരണം ചെയ്യുന്നത് നിർത്തിവയ്ക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയത്. നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധ്യത സെപ്റ്റംബർ 30 വരെ തുടരുമെന്നും അറിയിച്ചിരുന്നു.
മെയ് 23 മുതൽ നോട്ടുകൾ ബാങ്കിലെത്തി മാറ്റാം. സെപ്റ്റംബർ 30തിന് മുമ്പ് ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകളെല്ലാം തിരികെ ബാങ്കുകളിലേൽപ്പിക്കണം. ഒരാൾക്ക് ഒറ്റത്തവണ 20,000 രൂപ മാത്രമേ ബാങ്കിൽ നൽകി മാറ്റിയെടുക്കാൻ സാധിക്കുകയുള്ളുവെന്നും ആർബിഐ നിർദ്ദേേശങ്ങളിലുണ്ട്.