അബുദാബി∙ വീടുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകളുടെ സൗന്ദര്യം വർധിക്കാന്‍ വ്യാജ ചികിത്സ നടത്താനുള്ള കുത്തിവയ്പ് മരുന്നുകളുമായി മൂന്നംഗ പ്രവാസി തട്ടിപ്പ് സംഘത്തെ അബുദാബി പൊലീസ് പിടികൂടി.
ഒരു ആഫ്രിക്കക്കാനും രണ്ട് ഏഷ്യൻ യുവതികളുമാണ് അറസ്റ്റിലായത്. സൗന്ദര്യം വർധിക്കാനുള്ള വ്യാജ കുത്തിവയ്പ് ചികിത്സയായിരുന്നു ഇവർ ചെയ്തിരുന്നത്. വ്യത്യസ്ത തരം മരുന്നുകള്‍ ഇതിനായി ഉപയോഗിച്ചിരുന്നു. 6000 ദിർഹമായിരുന്നു ഒരാളുടെ ചികിത്സാ ഫീസ്.
അൽഐനിലെ വില്ല കേന്ദ്രീകരിച്ചായിരുന്നു വ്യാജ ചികിത്സ കൂടുതലും നടന്നിരുന്നതെന്ന് അൽ ഐൻ പൊലീസ് ഡയറക്ടർ കേണൽ മുബാറക് സെയ്ഫ് അൽ സബൂഷി പറഞ്ഞു.
ഇവരുടെ ചികിത്സയ്ക്ക് വിധേയയായ സ്വദേശി യുവതിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികളെ കയ്യോടെ പിടികൂടുകയായിരുന്നു.