Advertisment

വിത്തു കുത്തി ഉണ്ണുന്നവര്‍' എന്ന നിലയിലേക്ക് രാജ്യം ഭരിക്കുന്നവര്‍ മാറിയിരിക്കുന്നു ;ബാങ്ക് ലയനത്തിനെതിരെ ആഞ്ഞടിച്ച് അഡ്വ. പിഎ മുഹമ്മദ് റിയാസ്

New Update

തൃശ്ശൂര്‍: രാജ്യം വീണ്ടുമൊരു ബാങ്ക് ലയനത്തിലേക്ക് കണ്ണു തുറക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ്.

Advertisment

'വിത്തു കുത്തി ഉണ്ണുന്നവര്‍' എന്ന നിലയിലേക്ക് രാജ്യം ഭരിക്കുന്നവര്‍ മാറിയിരിക്കുന്നു. ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ലയനത്തിലൂടെ സംയോജിപ്പിച്ച് ഒറ്റ ബാങ്ക് അക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.

publive-image

അഡ്വ. പിഎ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

'വിത്തു കുത്തി ഉണ്ണുന്ന കേന്ദ്ര ഭരണാധികാരികള്‍ '

---------------------

നമ്മുടെ രാജ്യത്തെ ജനത ഒരു എലിമിനേഷന്‍ റൗണ്ടിലൂടെയാണ് ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒന്നുകില്‍ കുത്തകകള്‍ അല്ലെങ്കില്‍ ജനങ്ങള്‍ എന്ന നിലയില്‍ ചൂഷണത്തിനുള്ള പദ്ധതികള്‍ കേന്ദ്ര ഭരണാധികാരികള്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കയാണ്.'വിത്തു കുത്തി ഉണ്ണുന്നവര്‍' എന്ന നിലയിലേക്ക് രാജ്യം ഭരിക്കുന്നവര്‍ മാറിയിരിക്കുന്നു .

ബാങ്ക് ഓഫ് ബറോഡ ,

ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ലയനത്തിലൂടെ സംയോജിപ്പിച്ച് ഒറ്റ ബാങ്ക് അക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു .

പൊതുമേഖലയുടെ ഓഹരി വില്‍പ്പനയില്‍ തുടങ്ങി വിദേശ മൂലധനത്തിന്റെ കടന്നു വരവിനും സ്വകാര്യ വല്‍ക്കരണത്തിനും പാതയൊരിക്കിയവര്‍ ബാങ്കിങ്ങ് മേഖലയെയും തകര്‍ക്കാന്‍ പദ്ധതികള്‍ ഒരുക്കിക്കഴിഞ്ഞു.ഓഹരി വിപണിയിലെ തകര്‍ച്ചയും ബാങ്കിങ്ങ് മേഖലയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് ലയനനീക്കത്തിന് പിന്നില്‍ എന്ന് പറയുന്നവര്‍ എന്താണ് പൊതു മേഖല ബാങ്കുകളുടെ പ്രതിസന്ധിയുടെ കാരണമെന്ന് ജനങ്ങളില്‍ നിന്നും മറച്ച് വെക്കുകയാണ്..

ഇന്ത്യന്‍ പൊതു മേഖല ബാങ്കുകള്‍ക്ക് കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം കുമിഞ്ഞ് കൂടിയതാണ് ഇത്രയും വലിയ മൂലധന ക്ഷാമം നേരിടുന്നത്. ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്ത പാവപ്പെട്ട വനില്‍ നിന്നും പിഴ ഈടാക്കുന്ന പൊതു മേഖല ബാങ്കുകള്‍ പക്ഷെ കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം തിരിച്ച് പിടിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല. ബാങ്കുകളെ നിയന്ത്രണ മുക്തവും അന്വേഷണ രഹിതവും ആക്കണമെന്ന് ശുപാര്‍ശ ചെയ്തവര്‍ ഇപ്പോള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ നിന്നും ബാങ്കുകളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. ബാങ്കുകളിലെ കള്ളക്കടത്തിന്റെ 88 % വരുത്തിയിരിക്കുന്നത് വന്‍കിട മുതലാളിമാരാണ്.

1969 ലും 1980ലും രണ്ട് ഘട്ടങ്ങളിലായാണ് ഇന്ത്യയില്‍ ബാങ്ക് ദേശസാല്‍ക്കരണം നടത്തിയത്. 1969 ജുലൈ 19 ന് 14 ബാങ്കുകളും ( 50 കോടിയില്‍ കൂടുതല്‍ നിക്ഷേപ മൂലധനമുള്ളവ) 1980 ഏപ്രില്‍ 15ന് 6 ബാങ്കുകളും ( 200 കോടിയില്‍ കൂടുതല്‍ മൂലധന നിക്ഷേപം ഉള്ളവ) നമ്മുടെ രാജ്യത്ത് ദേശാസല്‍ക്കരിച്ചു.ദേശാസാല്‍കൃത ബാങ്കുകളില്‍ ന്യൂ ഇന്ത്യ ബാങ്ക് പ്രതിസസന്ധിയില്‍ ആയതിനെത്തുടര്‍ന്ന് 1993 ല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ഏറ്റെടുത്തു. നിലവില്‍ രാജ്യത്ത് 19 ദേശസാല്‍കൃത ബാങ്കുകള്‍ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് കൃഷി, വ്യവസായം തുടങ്ങിയ മുന്‍ഗണന വിഭാഗങ്ങള്‍ക്ക് വായ്പ ഉറപ്പാക്കുക എന്ന സാമൂഹിക ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനായി നിലവിലുണ്ടെങ്കിലും പാവങ്ങളുടെ പേരില്‍ കുത്തകകള്‍ പണം തട്ടുന്നതിന്റെ അനുഭവ സാക്ഷ്യങ്ങള്‍ ആണ് അടുത്തകാലത്തായി നാം കേട്ടുകൊണ്ടിരിക്കുന്നത്. 2016ല്‍ 615 അക്കൗണ്ടുകളിലായി നല്‍കിയ കാര്‍ഷിക കടം 5861 രൂപ ആയിരുന്ന എന്നതും ഈ പണം കര്‍ഷകന്റെ പേരില്‍ തട്ടിയെടുത്തത് കുത്തകകള്‍ ആയിരുന്നുവെന്നതും വായ്പയും സബ്‌സിഡിയും ലഭിക്കാത്ത ഇന്ത്യന്‍ കര്‍ഷക സമൂഹം പോരാട്ടത്തിന്റെ പാതയില്‍ ആയിരുന്നു എന്നതും നമുക്ക് സുപരിചിതമായ വാര്‍ത്തയാണ്.

ബാങ്കുകളുടെ വഴിവിട്ട പോക്ക് ആ സ്ഥാപനങ്ങളെ മാത്രമല്ല ജനജീവിതത്തെയും സമ്പദ് വ്യവസ്ഥയെയും തകര്‍ത്തെറിയും. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് പുറത്ത് വന്നപ്പോള്‍ കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ സ്വകാര്യ ബിസിനസ്സ് സംരഭങ്ങള്‍ക്ക് പണം കണ്ടത്തിയത് പൊതുമേഖല ബാങ്കുകളുടെ പണത്തില്‍ നിന്നാണെന്ന് നമുക്ക് ബോധ്യമായതാണ്. പലിശ രഹിതമായും വ്യവസ്ഥകള്‍ പാലിക്കാതെയും കോടിക്കണക്കിന് രൂപയാണ് SBl ഉള്‍പ്പടെയുള്ള ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വായ്പ നല്കിയിരിക്കുന്നത് .

എന്നാല്‍ ഇത്തരം വായ്പകളില്‍ ഒരു ശതമാനം പോലും തിരിച്ചു കിട്ടിയിട്ടില്ല. കിട്ടാക്കടങ്ങളെ നോണ്‍ പെര്‍ഫോമിങ്ങ് അസറ്റ് അഥവാ എന്‍ പി എ എന്ന ഓമനപ്പേരിട്ട് തള്ളിക്കളയുകയാണ് നമ്മുടെ ബാങ്കുകള്‍ ചെയ്യുന്നത്. ഇതേ ബാങ്കുകള്‍ ആണ് കൃഷി നടത്താനും, വീട് നിര്‍മ്മിക്കാനും ,മക്കളെ പഠിപ്പിക്കാനും കിടപ്പാടം പണയം വച്ചവനെ ജപ്തി ചെയ്ത് തെരുവില്‍ ഇറക്കുന്നതും.കുത്തകളുടെ ഇത്തരം കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാനോ, തത്തുല്യമായ വസ്തു വകകള്‍ കണ്ടു കെട്ടി നഷ്ടം നികത്താനോ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് അനുവാദം നല്‍കുന്നില്ല. പകരം നഷ്ടം നേരിടുന്ന ബാങ്കുകളെ ലയിപ്പിച്ച് തല്‍ക്കാലം ഉണ്ടാവുന്ന മൂലധന പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമമാണ് നടത്തുന്നത്. ശാശ്വത പരിഹാരമല്ല ഇപ്പോള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കുകളെക്കുടെ കടക്കെണിയിലേക്ക് തള്ളി വിടാനെ ഈ നടപടികള്‍ ഉപകരിക്കു.

പൊതുമേഖലയും പൊതുമേഖല ബാങ്കുകളും പൊളിച്ച് വില്‍ക്കുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് ഒരു സംസ്‌കാരവും അതു പടുത്തുയര്‍ത്തിയ തലമുറകളുടെ ജീവിതവുമാണ്. അതാണ് യാതൊരുകുറ്റബോധവുമില്ലാതെ കവര്‍ച്ച ചെയ്യപ്പെടുന്നത്.

പണ്ട് സ്വാതന്ത്രം ലഭിക്കുന്നതിന് മുന്‍പ് ഗാന്ധിജിയെ കാണാന്‍ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ എത്തിയപ്പോള്‍ ഗ്രാമവാസികളുടെ തര്‍ക്കത്തിന് മധ്യസ്ഥം വഹിച്ചിരുന്ന ഗാന്ധിയെക്കാത്ത് മണിക്കൂറുകള്‍ ഇരുന്ന് മുഴിഞ്ഞ അന്നത്തെ ഗവര്‍ണര്‍ ജനര്‍ല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു അദ്ദേഹത്തിന്റെ അസംതൃപ്തി പ്രകടിപ്പിച്ച് ഇങ്ങിനെ പറഞ്ഞു. ' ബാപ്പുജി ഞാനി രാജ്യത്തിന്റെ ഗവര്‍ണര്‍

ജനര്‍ല്‍ ആണ് അതിന് ഗാന്ധി നല്‍കിയ ഉത്തരം പ്രസക്തമാണ്' yes you are the governor general but this country belongs to them'(അതെ നിങ്ങള്‍ രാജ്യത്തിന്റെ ഗവര്‍ണര്‍

ജനര്‍ല്‍ തന്നെ പക്ഷെ ഈ രാജ്യം അത് ഇപ്പോള്‍ ഇവിടെ നിന്നും ഇറങ്ങിപ്പോയവര്‍ ഉള്‍പ്പടെയുള്ള സാധാരണ മനുഷ്യരുടേതാണ്.)

അതെ ഈ രാജ്യം 130 കോടി ജനതയുടേതാണെന്നും നൂറോ നൂറ്റമ്പതോ വരുന്ന ശതകോടീശ്വരന്‍മാരുടേതോ, അവരുടെ പണപ്പെട്ടി ക്ക് കാവലിരിന്നു കോര്‍പ്പറേറ്റ് കടങ്ങള്‍ ദേശസാല്‍ക്കരിക്കന്ന ഭരണാധികാരികളുടേതോ അല്ലെന്ന് ബോധ്യപ്പെടുത്തേണ്ടുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതു കൊണ്ട് തന്നെ ജീവിതം ഒരു പോരാട്ടവുമാണ്.

 

Advertisment