ആലപ്പുഴ : ആലപ്പുഴ പീഡനക്കേസില്‍ പതിനാറുകാരി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നു വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. പോക്സോ കേസെടുത്തതു ദന്തക്ഷതമടക്കം ദേഹത്തേറ്റ പരുക്കുകളുടെ പേരിലാണെന്നാണ് ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രൻ വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയേയും ആതിരയുടെ പിഞ്ചുകുഞ്ഞിനെയും റിസോര്‍ട്ടുകളിലും ഹൗസ് ബോട്ടുകളിലും അനാശാസ്യത്തിനു മറയായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് പുതിയ വിവരം.
കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണു പെണ്‍കുട്ടിയെ അകന്ന ബന്ധുവായ പുന്നപ്ര സ്വദേശി ആതിര കൂടെ ക്കൂട്ടിയിരുന്നത്. അച്ഛന്‍ ഭിന്നശേഷിക്കാരനും അമ്മയും അനുജത്തിയും രോഗബാധിതരുമാണ്.
പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ആതിരയുമായി ബന്ധം പുലര്‍ത്തിയിരുന്നവരാണ് അറസ്റ്റിലായ പ്രബേഷണറി എസ്.ഐ: കെ.ജി. ലൈജുവും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നെല്‍സണ്‍ തോമസും. എന്നാൽ ഇതിനു വിപരീതമായി നെല്‍സണ്‍ മാരാരിക്കുളത്തെ റിസോര്‍ട്ടില്‍ മദ്യം നല്‍കിയശേഷം ശാരീരികമായി ഉപദ്രവിച്ചെന്നാണു പെണ്‍കുട്ടിയുടെ മൊഴി.