Advertisment

ബംഗാള്‍ സ്വദേശിയായ മുസ്‌ലീം യുവാവിനെ രാജസ്ഥാനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി ; മൃതദേഹം ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയില്‍

New Update

ജയ്പൂര്‍: ബംഗാള്‍ സ്വദേശിയായ മുസ്‌ലീം യുവാവിനെ രാജസ്ഥാനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൃതദേഹം ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലായിരുന്നു. സാഖിര്‍ അലിയെന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്.

Advertisment

രാജസ്ഥാനിലെ ശാസ്ത്രിനഗര്‍ പെയിന്റര്‍ കോളനിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്നും മൃതദേഹം മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നതായി പൊലീസിന് സന്ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് ശാസ്ത്രിനഗര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വീരേന്ദ്ര സിങ് പറഞ്ഞു. കൊലപാതക കാരണം വ്യക്തമല്ലെങ്കിലും കൊലപാതകത്തിന് പിന്നില്‍ വര്‍ഗീയമുഖമുണ്ടെന്ന നിലപാടിലാണ് പൊലീസ്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികളെ ആരെയും അറസ്റ്റുചെയ്തിട്ടില്ല.

publive-image

യുവാവിന്റെ മുറിയില്‍ നിന്നും ഒരു കുപ്പി ആസിഡ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞഉ. സാഖിര്‍ അലിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചിട്ടുണ്ടായിരുന്നെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ആന്തരികമായി മുറിവേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മഹാവീര്‍ പ്രസാദ് വ്യക്തമാക്കി.

ഫോറന്‍സിക് സംഘത്തിന്റെ നേതൃത്വത്തില്‍ മുറിയില്‍ പരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തില്‍ അലിയുടേയും സുഹൃത്തുക്കളേയും ബന്ധുക്കളേയും വീട്ടുടമസ്ഥനേയും ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അലി രാജസ്ഥാനില്‍ താമസിച്ചുവരികയാണ്. രാജസ്ഥാനില്‍ നിന്നും തന്നെയാണ് ഇദ്ദേഹം വിവാഹം ചെയ്തതും. കുടുംബം ബംഗാളിലെ മാല്‍ഡ ജില്ലയിലാണ്.

കഴിഞ്ഞ മാസമായിരുന്നു രാജസ്ഥാനില്‍ ലൗജിഹാദ് ആരോപിച്ച് മുസ്‌ലീം യുവാവിനെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയത്. യുവാവിനെ കൊലപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Advertisment