അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ഇക്കഴിഞ്ഞ ഡിസംബർ 9 ന് 350 ഓളം വരുന്ന ചൈനീസ് സൈനികർ ഇരു രാജ്യങ്ങളുടെയും അതിർത്തിയായ നിയന്ത്രണരേഖ ( Line of Actual Contol ) ഭേദിക്കാനുള്ള ശ്രമത്തിനിടെ നടന്ന കയ്യാങ്കളിയിൽ കരുതലോടെ കാത്തിരുന്ന ഇന്ത്യൻ സേനക്ക് കൈക്കരുത്തുകാട്ടാനുള്ള നല്ലൊരവസരമായി അത് മാറപ്പെട്ടു. നിരവധി ചൈനീസ് സൈനികർ ഗുരുതരാവസ്ഥയിലാണ്. 6 ഇന്ത്യൻ സൈനികർക്കും പരുക്കേറ്റിട്ടുണ്ട്.
ഈ വാർത്ത ഇത്ര വ്യക്തമായി പുറത്തുവിട്ടിരിക്കുന്നത് ദി ടെലിഗ്രാഫ്, ബിബിസി തുടങ്ങിയ വിദേശ വാർത്താ മാദ്ധ്യമങ്ങളാണ്. ഇത്തവണയും ചൈനീസ് സൈന്യം വന്നത് കഴിഞ്ഞതവണ (2020)ലദ്ദാക്കിലെ ഗൽവാൻ താഴ്വരയിൽ വന്നതുപോലെ ആണിതറച്ച ഇരുമ്പുവടികളുമായായിരുന്നു. അന്ന് 20 ഇന്ത്യൻ സൈനികരായിരുന്നു കൊല്ലപ്പെട്ടത്. മരണപ്പെട്ട ചൈനീസ് സൈനികരുടെ കണക്കുകൾ അവർ പുറത്തുവിട്ടിരുന്നില്ല.
ദി ടെലിഗ്രാഫ് റിപ്പോർട്ട് പ്രകാരം ചൈനീസ് നീക്കങ്ങൾ വളരെ സശ്രദ്ധം വീക്ഷിച്ചുപോന്ന ഇന്ത്യൻ സൈന്യം കൂർത്ത ഇരുമ്പാണികൾ തറച്ച ഉരുക്കുവടികളും ഇലക്ട്രിക് ബാറ്റണുകളുമായാണ് ചൈനീസ് സേനയെ നേരിട്ടത്. വളരെ അപ്രതീക്ഷിതമായി ലഭിച്ച ഇന്ത്യൻ തിരിച്ചടിയിൽ 15 ൽ കൂടുതൽ ചൈനീസ് സൈനികർക്ക് പരിക്ക് പറ്റിയെന്നും അതിൽ പലരുടെയും നില വളരെ ഗുരുതരമാണെന്നും ചൈനീസ് വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ ഭാഗത്ത് ആർക്കും ഗുരുതരമായ പരുക്കുകളില്ല. ആദ്യം കയ്യാങ്കളിയും കല്ലേറും പിന്നീട് ഇരുമ്പുവടികൊണ്ടുള്ള പ്രഹരവുമാണ് നടന്നത്.
ചൈനീസ് കമാൻഡർ ഉടൻതന്നെ ഇന്ത്യൻ കമാൻഡറുമായി ബന്ധപ്പെടുകയും തങ്ങളുടെ സേനയെ അതിർത്തിയിൽനിന്ന് പിൻവലിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തത് ഈ തിരിച്ചടിയുടെ ഫലമായാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ലദ്ദാക്ക് പോലെത്തന്നെ അരുണാചൽ പ്രദേശും തങ്ങളുടെ ഭൂവിഭാഗമാണെന്നാണ് ചൈനയുടെ എക്കാലത്തെയും അവകാശവാദം. അതായത് ഇന്ത്യയിലെ അരുണാചൽപ്രദേശ് സംസ്ഥാനം മുഴുവനും ടിബറ്റിന്റെ ഭാഗമെന്നാണ് ചൈനയുടെ നിലപാട്. ഇതേപോലെ ലദ്ദാക്കിൽ ഇന്ത്യക്കവകാശപ്പെട്ട ഏകദേശം 1000 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം ചൈനയും അനധികൃതമായി കയ്യേറി കൈവശം വച്ചിരിക്കുകയാണ്.
ഇന്ത്യയും ചൈനയും തമ്മിൽ 3800 കി.മീറ്റർ ദൂരത്തിൽ അതിർത്തി പങ്കിടുന്നുണ്ട്. ഇത് അന്താരാഷ്ട്ര അതിർ ത്തിയല്ല. ഇരു രാജ്യങ്ങളും തമ്മിൽ പലയിടത്തും അതിർത്തിത്തർക്കം ഇപ്പോഴും നിലവിലുണ്ട്. അതുകൊണ്ടാണ് ഇൻഡോ - ചൈന അതിർത്തി എല്‍എസി എന്ന പേരിൽ അറിയപ്പെടുന്നത്. എല്‍എസിയിൽ കാവൽ നിൽക്കുന്ന ഇരു രാജ്യത്തെയും സൈനികർ തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ കൊണ്ടുനടക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന പ്രോട്ടോക്കോൾ നിലവിലുണ്ട്.
-പ്രകാശ് നായര്‍ മേലില