Advertisment

കുതിരക്കാരനില്‍ നിന്ന് ആള്‍ദൈവത്തിലേക്ക്; പിന്നീട് പീഡനക്കേസ് പ്രതി; അസുമല്‍ ആശാറാം ബാപ്പു ആയത് ഇങ്ങനെ

New Update

വേറിട്ടതും ഞെട്ടിപ്പിക്കുന്നതുമായ ആരോപണങ്ങളാണ് 74കാരനായ ആശാറാമിനെതിരെയുള്ളത്. മന്ത്രവാദവും മനുഷ്യകുരുതിയും നടത്താറുള്ള ഇയാളുടെ ആശ്രമത്തിനുള്ളില്‍ നാല് വിദ്യാര്‍ഥികള്‍ മരിച്ചിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്താകട്ടെ വളരെ വികൃതമായാണ്. ആന്തരികാവയവങ്ങളില്ലാതെയായിരുന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ദുര്‍മന്ത്രവാദത്തിന്റ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലും ഇയാള്‍ക്കെതിരെ കേസുണ്ട്. സ്വന്തം സഹോദരിമാരെ ഇയാള്‍ അന്യായമായി തടങ്കലില്‍ വെച്ചിട്ടുണ്ട്.

Advertisment

നാല് സംസ്ഥാനങ്ങളിലായി ആശാറാം ബാപ്പുവിനെതിരെ ഒമ്പതോളം സാക്ഷികളാണ് ഉള്ളത്. ഈ സാക്ഷികളില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഒരാള്‍ ആശാറാമിന്റെ സന്തത സഹചാരിയായി മാറുകയും മറ്റൊരാളെ പാചകക്കാരനായി കൂടെ കൂട്ടുകയും ചെയ്തു.

publive-image

ഇതു കൂടാതെ ആശാറാമിന്റെ ആശ്രമത്തിലെ രണ്ട് ജീവനക്കാരെ ദുരൂഹസാഹചര്യത്തില്‍ മരിച്ച് നിലയില്‍ കണ്ടെത്തിയിരുന്നു. സ്ത്രീ വിശ്വാസികളുമായി ആശാറാം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന കാര്യം പുറത്ത് പ്രചരിപ്പിച്ച ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് വ്യക്തമായി.

അസുമല്‍ സിരുമലാനി എന്ന പേരില്‍ 1941ലാണ് ആശാറാം ബാപ്പു ജനിച്ചത്. ഇന്ത്യ-ബ്രിട്ടീഷ് വിഭജനത്തോടെ ആശാറാം കുടുംബത്തോടൊപ്പം അഹമ്മദാബാദിലോക്ക് ചേക്കേറി. കുതിരക്കാരനായിരുന്ന ആശാറാം പിന്നീടാണ് ആത്മീയവഴിയിലേക്ക് നീങ്ങുന്നത്. ആശാറാമിന്റെ പിതാവ് വളരെ നേരത്തെ മരിച്ചതിനാല്‍, ചായക്കച്ചവടക്കാരനായും മദ്യക്കച്ചവടക്കാരനായും ജോലി ചെയ്തിട്ടുണ്ട്. പിന്നീട് അമ്മയില്‍ നിന്ന് മെഡിറ്റേഷനും ആത്മീയതയും പഠിച്ച് യോഗ ഗുരുവും, ധ്യാന ഗുരുവായി. ആത്മീയതയോടുള്ള ഇഷ്ടം കൂടി 1964ലാണ് ഇപ്പോഴത്തെ പേരായ ആശാറാം ബാപ്പു ആയത്.

സബര്‍മതിയുടെ തീരത്ത് 1970കളുടെ തുടക്കത്തി്ല്‍ ഒരു കുടില്‍ പോലെ തുടങ്ങിയ ആശാറാമിന്റെ ആശ്രമം രാജ്യത്തെ വലിയ തീര്‍ത്ഥാടന കേന്ദ്രമായി മാറി. ഇന്ന് 400ഓളം ചെറുതും വലുതുമായ ആശ്രമങ്ങളാണ് സ്വന്തം പേരില്‍ രാജ്യത്തിനകത്തും പുറത്തും സ്ഥാപിച്ചിട്ടുള്ളത്. ഈ കാലയളവില്‍ തന്റെ വിശ്വാസികളുടെ എണ്ണത്തിലും വലിയ തോതിലുള്ള വര്‍ധന ഉണ്ടാക്കാന്‍ ആശാറാമിന് കഴിഞ്ഞു. ആയിരകണക്കിന് വിശ്വാസികളാണ് ആശാറാമിനുള്ളത്.

ആശാറാമിന്റെ അനുഗ്രഹത്തിനായി പാര്‍ട്ടി ഭേദമന്യേ നിരവധി രാഷ്ട്രീയപ്രവര്‍ത്തകരും എത്താറുണ്ടായിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, എല്‍ കെ അധ്വാനി, നിഥിന്‍ ഗഡ്കരി, മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, രാമന്‍ സിംഗ്, പ്രേംകുമാര്‍ ദുമാല്‍ എന്നീ ബിജെപി നേതാക്കളും ദ്വിഗ് വിജയ് സിംഗ്, കമല്‍ നാഥ്, മോട്ടീലാല്‍ വോറ എന്നീ കോണ്‍ഗ്രസ് നേതാക്കളും ആശാറാമിന്റെ സന്ദര്‍ശകരായിട്ടുള്ളവരാണ്. ഗുജറാത്തില്‍ വെച്ച് നിരവധി സന്ദര്‍ഭങ്ങളില്‍ ആശാറാമിനൊപ്പം വേദി പങ്കിട്ടയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും. പിന്നീട് പ്രധാനമന്ത്രി ആയ ശേഷം ആശാറാമിനെതിരായ ആരോപണങ്ങള്‍ തലപൊക്കിയ ശേഷം നേതാക്കളെ ആള്‍ദൈവത്തിനടുത്ത് പോകുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.

ആളുകളുമായി വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ ആശാറാം പ്രത്യേക ശ്രദ്ധിച്ചിരുന്നു എന്നതില്‍ സംശയമില്ല. ഗുജറാത്ത് പൊലീസിന്റെ ഏറ്റുമുട്ടല്‍ വിദഗ്ധനായ ഡി.ജി വന്‍സറ ആള്‍ദൈവത്തിന്റെ ആശ്രമത്തില്‍ നിന്നെത്തിക്കുന്ന പാല്‍ മാത്രമേ കുടിക്കൂ എന്നാണ് പറയപ്പെടുന്നത്. ഇദ്ദേഹം ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്.

Advertisment