പാട്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ജെഡിയു-ആര്‍ജെഡി വാക്‌പോര് മുറുകുന്നു. ബെഗുസാരയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ പരോക്ഷമായി വിമര്‍ശിച്ചു.
'മറ്റുചിലർക്കും ഇവിടെ ഭരിക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ അവർ എന്താണ് ചെയ്തത്? ഒരു സ്കൂളോ കോളേജോ നിർമിച്ചോ? ഇന്ന് പഠിക്കണമെന്നുണ്ടെങ്കിൽ ഏതെങ്കിലും സ്കൂളോ, കോളേജുകളോ നിർമിച്ചിട്ടുണ്ടോയെന്ന് നിങ്ങളുടെ അച്ഛനോടോ അമ്മയോടെ ചോദിച്ചുനോക്കണം.
അവർ ഭരിച്ചപ്പോൾ അന്യായമായ മാർഗത്തിലൂടെ പണമുണ്ടാക്കി. ജയിലിൽ പോയി. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയെ കസേരയിലിരുത്തി. ഇതാണ് ബിഹാറിൽ സംഭവിച്ചിരുന്നത്. പക്ഷേ, ഇന്ന് തന്റെ സർക്കാരിന്റെ കാലത്ത് ആരെങ്കിലും എന്തെങ്കിലും തെറ്റായി ചെയ്തോ? ഇനി ആരെങ്കിലും നിയമം ലംഘിച്ചാൽ അവർ നേരേ പോകുന്നത് ജയിലിലേക്കായിരിക്കും'- നിതീഷ് കുമാർ പറഞ്ഞു.