ഇന്ത്യയിൽ നിന്ന് ഇന്തോനേഷ്യയിലേക്ക് മേക്ക്-ഇൻ-ഇന്ത്യ eC3 ഇലക്ട്രിക് കാർ കയറ്റുമതി ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഇതിനായി 500 യൂണിറ്റ് ഇസി3കൾ കമ്പനി അയച്ചതായാണ് റിപ്പോര്‍ട്ടുകൾ. അടുത്തിടെ ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിലെ പുതിയ പ്രോട്ടോക്കോൾ അനുസരിച്ച് eC3ക്ക് സുരക്ഷയിൽ പൂജ്യം സ്റ്റാർ റേറ്റിംഗ് മാത്രം ലഭിച്ചത് വാഹനലോകത്തെ ഞെട്ടിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഈ കയറ്റുമതി എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ഈ ഇലക്ട്രിക് കാറിന് രണ്ട് എയർബാഗുകളാണുള്ളത്. ഗ്ലോബൽ എൻസിഎപി ടെസ്റ്റ് അനുസരിച്ച്, മുതിർന്ന യാത്രക്കാർക്ക് പൂജ്യം സ്റ്റാർ സുരക്ഷാ റേറ്റിംഗ് ആണ് സിട്രോൺ eC3ക്ക് ലഭിച്ചത്. അതേസമയം, കുട്ടികളുടെ സുരക്ഷയ്ക്ക് ഒരുസ്റ്റാർ സുരക്ഷാ റേറ്റിംഗ് മാത്രമാണ് ലഭിച്ചത്.
ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ബെൽറ്റ് ലോഡ് ലിമിറ്റർ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, ഈ മോഡൽ വളരെ മോശം പ്രകടനമാണ് ക്രാഷ് ടെസ്റ്റിൽ കാഴ്ചവച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ 630 പേർ മാത്രമാണ് ഇത് വാങ്ങിയത്. ഡിസംബറിൽ ഒരു യൂണിറ്റ് പോലും വിറ്റുപോയില്ല. അതേ സമയം ഫെബ്രുവരിയിൽ 83 യൂണിറ്റുകൾ വിറ്റഴിച്ചു.
അത്തരമൊരു സാഹചര്യത്തിൽ, ഇന്തോനേഷ്യൻ വിപണിയിലെ ഡിമാൻഡ് കാരണം ഇതിന് ഉത്തേജനം ലഭിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ടുകൾ. അതിൻ്റെ രൂപകൽപ്പനയെയും ശൈലിയെയും കുറിച്ച് പറയുമ്പോൾ, ഈ eC3 അതിൻ്റെ ഐസിഇ പതിപ്പ് C3ക്ക് സമാനമാണ്. വേറിട്ട ഫ്രണ്ട് ഗ്രില്ലും ഫ്രണ്ട് ഫെൻഡറിലെ ചാർജിംഗ് ഫ്ലാപ്പും ഒഴികെ എല്ലാം അതേപടി തുടരും.