മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഇരുചക്രവാഹന വിൽപ്പന 9.30 ശതമാനം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകൾ. 2024 സാമ്പത്തിക വർഷത്തിൽ, 1,75,17,173 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ ഇന്ത്യയിലുടനീളം വിറ്റഴിച്ചു. ഇത് മുൻ സാമ്പത്തിക വർഷം രേഖപ്പെടുത്തിയ 1,60,27,411 യൂണിറ്റില്‍ അധികമായിരുന്നു. സാമ്പത്തിക ആശങ്കകൾ, തിരഞ്ഞെടുപ്പ് അനിശ്ചിതത്വങ്ങൾ, കടുത്ത മത്സരങ്ങൾ എന്നിവയ്ക്കിടയിലും ഇരുചക്രവാഹന വിഭാഗം വിൽപ്പനയിൽ വളർച്ച കൈവരിച്ചതായി ഡീലർമാരുടെ സംഘടനയായ എഫ്എഡിഎ പറഞ്ഞു.
ഐസിഇയുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ലഭ്യത വർധിച്ചതാണ് ഇരുചക്രവാഹനങ്ങളുടെ ചില്ലറ വിൽപ്പന എണ്ണത്തിലെ ഈ വർധനവിന് കാരണമെന്ന് എഫ്എഡിഎ പറഞ്ഞു. അടുത്തിടെ പല ഇരുചക്രവാഹന കമ്പനികളും പുതിയ മോട്ടോർസൈക്കിളുകളും സ്കൂട്ടറുകളും പുറത്തിറക്കിയിട്ടുണ്ട്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിപണി വിഹിതം ആദ്യമായി 9.12 ശതമാനമായി ഉയർന്നതായി എഫ്എഡിഎ അറിയിച്ചു.
ഫെയിം 2 സബ്‌സിഡി മാർച്ച് 31-ന് അവസാനിപ്പിച്ചതിനാലും ഉപഭോക്തൃ ഓഫറുകളും സബ്‌സിഡിയും അവസാനിക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ തിരക്കുകൂട്ടിയതിനാലും ഇവി വിൽപ്പനയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതായും എഫ്എഡിഎ അവകാശപ്പെട്ടു.
2024 സാമ്പത്തിക വർഷത്തിൽ ഈ സെഗ്‌മെൻ്റ് ഒമ്പത് ശതമാനം വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി, എഫ്എഡിഎ പറഞ്ഞു. ഇത് വർദ്ധിച്ച മോഡൽ ലഭ്യത, പുതിയ മോഡലുകൾ, പോസിറ്റീവ് മാർക്കറ്റ് പ്രതികരണം എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളാൽ നയിക്കപ്പെടുന്നു. വിതരണ ശൃംഖല, വർദ്ധിച്ചുവരുന്ന മത്സരം തുടങ്ങിയ വെല്ലുവിളികളെ അതിജീവിക്കുന്നതിൽ ഇവികളുടെ വളർച്ചയും പ്രീമിയം വിഭാഗത്തിലെ തന്ത്രപ്രധാനമായ ലോഞ്ചുകളും പ്രധാന പങ്കുവഹിച്ചതായും എഫ്എഡിഎ പറഞ്ഞു.