കൊച്ചി ∙ വാരാപ്പുഴ കസ്റ്റഡി കൊലപാതക കേസിന്‍റെ പേരില്‍ ആലുവ മുൻ റൂറൽ എസ്പി എ.വി.ജോർജിനെതിരായ സസ്പെൻഷൻ/ അന്വേഷണ നടപടി നടി ആക്രമിക്കപെട്ട കേസില്‍ നടന്‍ ദിലീപിന് ഗുണം ചെയ്യും.
നടി ആക്രമിക്കപെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്തന്‍ നിരപരാധികളായ ആളുകളെ കള്ളക്കേസില്‍ കുടുക്കുകയും കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന ആളാണ് എന്നതിന് തെളിവായി വരാപ്പുഴ സംഭവം ദിലീപ് കോടതിയില്‍ ചൂണ്ടിക്കാട്ടും . ഇതോടെ ദിലീപിനെതിരെയുള്ള കേസിന്‍റെ ആധികാരികത തന്നെ ചോദ്യം ചെയ്യപ്പെടാം.
വരാപ്പുഴ സംഭവത്തിന്‍റെ തുടക്കം മുതല്‍ കേസ് എസ് പി എ വി ജോര്‍ജിലേയ്ക്ക് തിരിച്ചുവിടാന്‍ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തുന്നതില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായി എന്ന ആക്ഷേപം ശക്തമായിരുന്നു. തനിക്കെതിരെ പ്രമുഖ താരം കരുക്കള്‍ നീക്കുന്നതായി എ വി ജോര്‍ജും ഇന്ന് ആരോപണം ഉന്നയിച്ചിരുന്നു.
അതിനിടയിലാണ് ജോര്‍ജിനെതിരെ സസ്പെന്‍ഷനും വകുപ്പുതല അന്വേഷണവും വന്നത്. കേസിന്‍റെ വിചാരണ വേളയില്‍ കേസിന്‍റെ മെറിറ്റിനെ തന്നെ ചോദ്യം ചെയ്യാന്‍ ദിലീപിന് ഏറ്റവും വലിയ ആയുധമായി മാറിയിരിക്കുകയാണ് സംഭവം.
ദിലീപിനെ അറസ്റ്റ് ചെയ്തതിലും കേസില്‍ ശക്തമായ ഇടപെടലുകള്‍ നടത്തി അന്വേഷണം ശരിയായ ദിശയില്‍ കൊണ്ടുപോയതിലും എ വി ജോര്‍ജിന്‍റെ നിലപാടുകള്‍ നിര്‍ണ്ണായകമായിരുന്നു.
നേരത്തേ എസ്പിയുടെ വീഴ്ചകള്‍ വിശദീകരിച്ചു ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു നടപടി.
ആര്‍ടിഎഫ് എന്ന പേരില്‍ സ്ക്വാഡ് രൂപീകരിച്ച എസ്പിയുടെ നടപടികളില്‍ ഗുരുതര പിഴവ് ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടിക്കാണ് അന്വേഷണ സംഘം ശുപാര്‍ശ ചെയ്തത്. ഇതിനുപുറമേ ജോർജിനെതിരെ നിയമ നടപടിക്കുള്ള സമ്മര്‍ദ്ധവും സര്‍ക്കാരില്‍ ശക്തമാണ് .
നേരത്തേ സിഐ ക്രിസ്പിൻ സാം ഉൾപ്പെടെ നാലു പേരെ കേസുമായി ബന്ധപ്പെട്ടു സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവരെ പിന്നീട് കേസിൽ പ്രതി ചേർത്തു. ഇതോടെ ജോർജിനെയും കേസിൽ പ്രതി ചേർക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതുകൂടി സാധ്യമായാല്‍ സന്തോഷിക്കുക ദിലീപായിരിക്കും.