ന്യൂയോർക്ക് ∙ ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും പ്രശസ്തനായ സുവിശേഷ പ്രസംഗകൻ ബില്ലി ഗ്രഹാം അന്തരിച്ചു. 99 വയസ്സായിരുന്നു. നോർത്ത് കാരലിനയിലെ വസതിയിൽവച്ച് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
അറുപതു വർഷത്തോളം നീണ്ട സുവിശേഷ ജീവിതത്തിൽ 214 ദശലക്ഷം പേർക്ക് ക്രൈസ്തവ തത്വങ്ങൾ ബില്ലി ഗ്രഹാം പകർന്നു നൽകിയതായാണ് അദ്ദേഹത്തിന്റെ വെബ്സൈറ്റ് അവകാശപ്പെടുന്നത്. 1954 ൽ ലണ്ടനിലാണ് ബില്ലി ഗ്രഹാം തന്റെ സുവിശേഷ പ്രഭാഷണങ്ങൾക്കു തുടക്കം കുറിച്ചത്.
പതിനാറാം വയസിൽ ഒരു യാത്രയ്ക്കിടെ ഒരു സുവിശേഷകനുമായി നടത്തിയ സംഭാഷണമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ബില്ലി ഗ്രഹാം പറഞ്ഞിട്ടുണ്ട്.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളാണ് ഫ്രാങ്ക്‌ളിന്‍. മറ്റു മുന്‍ യുഎസ് പ്രസിഡന്റുമാരിൽ ചിലരുടെ ആത്മീയ ഉപദേഷ്ടാവു കൂടിയായിരുന്നു ഇദ്ദേഹം.
വിർജീനിയ, ആനി, റൂത്ത്, വില്യം ഫ്രാങ്ക്ളിൻ III, നെൽസൺ എന്നിവരാണ് ബില്ലി ഗ്രഹാം – റൂത്ത് ഗ്രഹാം ദമ്പതികളുടെ മക്കൾ. മകന്‍ ഫ്രാങ്ക്‌ളിന്‍ ആണ് ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്റെ നിലവിലെ ചുമതലക്കാരൻ.