കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടന്‍. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസും ഡി ജി പിയും ഓഫീസും അറിയിച്ചു.
എന്നാല്‍ ബിഷപ്പിനോടും അടുത്ത ബന്ധുക്കളോടും അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് ഇന്നത്തെ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ തന്നെ പൊലീസ് സൂചന നല്‍കിയിരുന്നു. ഇന്നലെ വൈകുന്നേരം തന്നെ ഇത് സംബന്ധിച്ച് ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും പൊലീസ് സൂചനകള്‍ നല്‍കിയിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി 15 മണിക്കൂര്‍ നടത്തിയ ചോദ്യം ചെയ്യലിനു ശേഷവും ബിഷപ്പ് തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ്. കന്യാസ്ത്രീക്കെതിരെ ആരോപണം ഉന്നയിക്കുകയും തുടര്‍ന്നതോടെ ഇന്നലെ വിട്ടയച്ച പോലീസ് രാവിലെ കുറവിലങ്ങാട് മഠത്തില്‍ എത്തി കന്യാസ്ത്രീയില്‍ നിന്ന് അന്തിമ വിശദീകരണവും തേടി.
അറസ്റ്റ് ഉണ്ടായേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടക്കാല ജാമ്യത്തിനുള്ള ശ്രമം അഭിഭാഷകര്‍ തുടങ്ങിയിരുന്നു. ഇതിനായി ജാമ്യാപേക്ഷയടക്കമുള്ള നടപടിക്രമങ്ങള്‍ അഭിഭാഷകര്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എട്ട് മണിക്കൂര്‍ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നത്. ബലാല്‍സംഗ കുറ്റം നിഷേധിച്ച ഫ്രോങ്കോ മഠത്തിലെ ആഭ്യന്തര അധികാര തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
ബിഷപ്പിനെ കുരുക്കുന്ന പത്തിലേറെ തെളിവുകളാണ് ചോദ്യംചെയ്യലിന്റെ രണ്ടാംദിവസം അന്വേഷണ സംഘം നിരത്തിയത്. കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നതു പോലെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി.
ബിഷപ്പ് എത്തിയതിന് തെളിവായി മഠത്തിലെ സന്ദര്‍ശക റജിസ്റ്റര്‍ അന്വേഷണ സംഘം ആദ്യം പുറത്തെടുത്തു. മഠത്തില്‍ ബിഷപ്പ് എത്തിയ തീയതികള്‍ രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപതാം നമ്പര്‍ മുറിയിലായിരുന്നു ബിഷപ്പിന്റെ താമസം. ഇതെല്ലാം കൃത്രിമമാണെന്ന് ബിഷപ്പ് വാദിച്ചു. ഇതോടെ മൂന്ന് നിര്‍ണായക മൊഴികള്‍ പൊലീസ് നിരത്തി.