മുംബൈ: കൂട്ടപ്പിരിച്ചുവിടല്‍ തുടര്‍ന്ന് ആമസോണ്‍. ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലായി അഞ്ഞൂറോളം ജീവനക്കാരെ കൂടി കമ്പനി പരിച്ചുവിട്ടു. സിഇഒ ആന്‍ഡി ജാസി മാര്‍ച്ചില്‍ പ്രഖ്യാപിച്ച വെട്ടിക്കുറയ്ക്കലിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. ഏകദേശം 9,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണിന്റെ പദ്ധതി. ഇതിൻറെ ഭാഗമായി കൂടുതൽ ജീവനക്കാർക്ക് ഉടൻ തൊഴിൽ നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന.
ഹ്യൂമന്‍ റിസോഴ്‌സ്, സപ്പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ്, വെബ് സേവനങ്ങള്‍ എന്നീ വിഭാഗങ്ങളിൽ നിന്നാണ് കൂടുതൽ പേരെ പിരിച്ചുവിട്ടത്. ആമസോണ്‍ ഗ്ലോബല്‍ ടീമുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ജീവനക്കാരെയാണ് നടപടി കൂടുതൽ ബാധിച്ചിരിക്കുന്നത്. വിപണിയിലെ അനിശ്ചിതാവസ്ഥയാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്താൻ കാരണം എന്ന് കമ്പനി വിശദീകരിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ആമസോണിന്റെ വളര്‍ച്ച കഴിഞ്ഞ വര്‍ഷം കുത്തനെ ഇടിഞ്ഞിരുന്നു. കോവിഡിന് ശേഷം ആളുകള്‍ കടകളിൽ നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങുന്ന ശീലത്തിലേക്ക് മടങ്ങിയതാണ് ആമസോണിന് തിരിച്ചടിയായത്. പോയ മാസമുണ്ടായ പിരിച്ചുവിടലിൻ്റെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ടെക് ഓഹരികൾ തകർന്നതിനെത്തുടർന്ന് 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.