Advertisment

കോളിവുഡിലെ സിനിമാ കോര്‍ഡിനേറ്റര്‍മാര്‍ ഭീകരന്‍മാര്‍; ഒത്തുതീര്‍പ്പും കണ്ണടയ്ക്കലുമാണ് അവിടെ നടക്കുന്നത്; കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ശ്രീ റെഡ്ഡി

author-image
ഫിലിം ഡസ്ക്
New Update

അടുത്തിടെ തെന്നിന്ത്യന്‍ സിനിമാലോകത്തെ പിടിച്ചു കുലുക്കിക്കൊണ്ട് സിനിമാ ജീവിതത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയ നടി ശ്രീ റെഡ്ഡി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വീണ്ടും രംഗത്ത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീ റെഡ്ഡി കാര്യങ്ങള്‍ വിശദമാക്കിയിരിക്കുന്നത്. സിനിമയില്‍ അവസരം തേടി വരുന്ന പുതുമുഖങ്ങള്‍ കടുത്ത ലൈംഗിക ചൂഷണമാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് ശ്രീ റെഡ്ഡി ആരോപിക്കുന്നു. നടന്‍ നാനി, ശ്രീകാന്ത്, രാഘവ ലോറന്‍സ്, സംവിധായകന്‍മാരായ എ.ആര്‍ മുരുഗദോസ് ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊര്‍ത്താല തുടങ്ങിയവര്‍ക്കെതിരേയും ഗുരുതരമായ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു.

Advertisment

publive-image

തനിക്ക് ഇനിയും വെളിപ്പെടുത്താനുണ്ടെന്നും എന്നാല്‍ നടന്‍ വിശാല്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് ശ്രീ റെഡ്ഡി ഇപ്പോള്‍ പറയുന്നത്. തെലുഗു സിനിമയിലാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ചൂഷണത്തിന് വിധേയരാകുന്നതെന്നും തുറന്നു പറയുന്ന അവസരത്തില്‍ ജീവനില്‍ ഭയമില്ലെന്നും ശ്രീ റെഡ്ഡി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അഭിമുഖത്തിലെ പ്രസ്‌ക്ത ഭാഗങ്ങള്‍

തെലുഗു സിനിമയാണ് സ്ത്രീകളെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്നത്. നിറത്തിന്റെ പേരില്‍ അവര്‍ തെലുഗു പെണ്‍കുട്ടികളെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. തമിഴ് സിനിമയിലും സമാനമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. അവിടെയും നിറത്തിന്റെയും ശരീരവടിവിന്റേയും പേരില്‍ പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തുന്നുണ്ട്. കോളിവുഡിലെ സിനിമാ കോര്‍ഡിനേറ്റര്‍മാര്‍ ഭീകരന്‍മാര്‍ ആണ്. ഒത്തുതീര്‍പ്പും കണ്ണടയ്ക്കലുമാണ് അവിടെ നടക്കുന്നത്. മുരുഗദോസും ശ്രീകാന്തും ലോറന്‍സുമെല്ലാം എന്നെ ഉപദ്രവിച്ചിട്ടുണ്ട്. സിനിമയിലെ തൊന്നൂറ്റിയഞ്ച് ശതമാനം നടിമാരും ഇത്തരം മോശം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ അവര്‍ക്ക് അത് തുറന്ന് പറയാനുള്ള ധൈര്യമില്ല. തെന്നിന്ത്യയിലെ നടന്‍മാര്‍ക്ക് നടിമാര്‍ വില്‍പ്പന ചരക്കാണ്. ഉപയോഗം കഴഞ്ഞാല്‍ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയും.

നടികര്‍സംഘവും മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനും എനിക്ക് അംഗത്വം നല്‍കില്ല. കാരണം ഒരു തെലുഗു സിനിമാ കോര്‍ഡിനേറ്റര്‍ എനിക്ക് പരിചയമുള്ള ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ആ കേസില്‍ ഞാന്‍ ഇടപ്പെട്ടതാണ് എന്നോടുള്ള ദേഷ്യത്തിന് കാരണം.

എന്റെ മാതാപിതാക്കള്‍ പത്ത് വര്‍ഷം മുന്‍പ് എന്നെ ഉപേക്ഷിച്ചു. എനിക്കിപ്പോള്‍ വരുമാനം ഇല്ല. ഞാന്‍ സുഹൃത്തുക്കളോട് ഇരന്നിട്ടാണ് വീട്ടു വാടക കൊടുക്കുന്നത്. കയ്യില്‍ ഉണ്ടായിരുന്ന സ്വര്‍ണവും പഴയ മൊബൈല്‍ ഫോണുകളും വിറ്റാണ് ഇതുവരെ ജീവിച്ചത്. സിനിമയില്‍ ജീവിതമുണ്ടാകുമെന്ന് കരുതിയാണ് ഇത്രകാലം മുന്‍പോട്ട് പോയത്. പക്ഷേ എല്ലാരും എന്നെ ഉപയോഗിച്ചു. എനിക്ക് എന്നോട് തന്നെ സഹതാപം തോന്നുന്നു. പക്ഷോ ആത്മഹത്യ ചെയ്യുമെന്ന് ആരും കരുതേണ്ട. സിനിമയിലെ ഒരുപാട് ആളുകളുടെ തനിനിറം എനിക്ക് പുറത്ത് കൊണ്ടുവരാനുണ്ട്. എല്ലാം അവസാനിച്ചാല്‍ ഹിമാലയത്തില്‍ പോയി ആത്മീയതയിലേക്ക് തിരിയണം. എന്നിരുന്നാല്‍ മാത്രമേ മനശാന്തി കിട്ടു-ശ്രീ റെഡ്ഡി പറഞ്ഞു.

Advertisment